മേടത്തിലെ വിഷുക്കണിയും പത്താമുദയവും

മേടത്തിലെ വിഷുക്കണിയും പത്താമുദയവും

HIGHLIGHTS

വരുന്ന ഒരു വര്‍ഷത്തെ ഗുണദോഷങ്ങള്‍ നിശ്ചയിക്കുന്ന പുലരിയായിട്ടാണ് വിഷുദിനത്തെ നാം വിശ്വസിക്കുന്നത്. ശുഭാരംഭത്തിന് ശുഭശകുനം വേണം എന്നാണ് പ്രമാണം. ഉണര്‍ന്നെഴുന്നേറ്റാല്‍ ആദ്യം കണ്ണില്‍പ്പെടുന്നതാണ് കണി. നല്ല കാഴ്ച കണ്ണില്‍പ്പെട്ടാല്‍ ആ ദിവസം ശുഭദിനമായി കരുതാം. വിഷുദിനം ഒരു വര്‍ഷത്തെ ഫലമാണ് നമ്മള്‍ക്ക് നല്‍കുന്നത്. അതിനാല്‍ വിഷുദിനപ്പുലരിയിലെ കണി ഏറെ ഐശ്വര്യപ്രദമായിരിക്കണം. വിഷുക്കണിക്ക് സ്വതവേ ശ്രീഭഗവതി എന്ന സങ്കല്‍പ്പമാണ് നിലനില്‍ക്കുന്നത്. 

 

സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും പങ്കുവയ്ക്കലാണ് ഓരോ ഉത്സവവും. ആവിധത്തിലുള്ള ഹൃദയങ്ങളുടെ ചേര്‍ച്ചയില്‍ നിന്നാണ് ശരിയായ സൗന്ദര്യം ഉടലെടുക്കുന്നത്. അങ്ങനെ സുന്ദരവും സന്തോഷപൂര്‍ണ്ണവുമായ വിഷുവിനെ നമുക്ക് വരവേല്‍ക്കാം.

വരുന്ന ഒരു വര്‍ഷത്തെ ഗുണദോഷങ്ങള്‍ നിശ്ചയിക്കുന്ന പുലരിയായിട്ടാണ് വിഷുദിനത്തെ നാം വിശ്വസിക്കുന്നത്. ശുഭാരംഭത്തിന് ശുഭശകുനം വേണം എന്നാണ് പ്രമാണം. ഉണര്‍ന്നെഴുന്നേറ്റാല്‍ ആദ്യം കണ്ണില്‍പ്പെടുന്നതാണ് കണി. നല്ല കാഴ്ച കണ്ണില്‍പ്പെട്ടാല്‍ ആ ദിവസം ശുഭദിനമായി കരുതാം. വിഷുദിനം ഒരു വര്‍ഷത്തെ ഫലമാണ് നമ്മള്‍ക്ക് നല്‍കുന്നത്. അതിനാല്‍ വിഷുദിനപ്പുലരിയിലെ കണി ഏറെ ഐശ്വര്യപ്രദമായിരിക്കണം.
വിഷുക്കണിക്ക് സ്വതവേ ശ്രീഭഗവതി എന്ന സങ്കല്‍പ്പമാണ് നിലനില്‍ക്കുന്നത്. 

വാല്‍ക്കണ്ണാടിയും ഞൊറിയുമാണ് പ്രധാന കണിവിഭവങ്ങള്‍. മുക്കാല്‍ ഭാഗം ജലത്താല്‍ നിറഞ്ഞ പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന വെള്ളരിക്കയും ജീവന്‍റെ തുടിപ്പാകുന്ന നെയ്വിളക്കും ഐശ്വര്യത്തെ പ്രതിനിധീകരിക്കുന്ന ദേവതാസങ്കല്‍പ്പങ്ങളും ചേര്‍ന്നതാണ് ഈ വിഷുക്കണി. ശ്രീകൃഷ്ണപ്രതിമ, അഞ്ചുതിരിയിട്ട നിലവിളക്ക്, പൊതിച്ചതേങ്ങ, ചക്ക, മാങ്ങ, കൊന്നപ്പൂവ്, കോടിവസ്ത്രം, വാല്‍ക്കണ്ണാടി തുടങ്ങിയവയും.

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്നത് 'യുഗാരംഭം' എന്നതാണ്. സാക്ഷാല്‍ മഹാവിഷ്ണു യോഗനിദ്രയില്‍ നിന്നും ഉണര്‍ന്ന ദിനം. ഭഗവാന്‍റെ മിഴികളില്‍ യോഗമായാ ഭഗവതി എത്തുകയും യോഗനിദ്രയില്‍ നിന്നും ശ്രീഹരി ഉണരുകയും പ്രപഞ്ചസൃഷ്ടിക്കായി ആരംഭം കുറിക്കുകയും ചെയ്ത ദിവസമായിട്ടാണ് മേടസംക്രമത്തെ കരുതപ്പെടുന്നത്.

വിഷുത്തലേന്ന് പടക്കം പൊട്ടിക്കുക എന്നത് ഐതിഹ്യത്തിന്‍റെ ആഘോഷഭാഗമാണ്. ഇത് കുട്ടികളുടെ ആഘോഷമാണ്. അസുരവധത്തിന്‍റെ ആഘോഷമായും യുഗപ്പിറവിയുടെ ആനന്ദമായും ദുഷ്ടശക്തികളെ ദൂരെ അകറ്റുന്നതായും ഈ ആഘോഷത്തെ കരുതിപ്പോരുന്നു.

വിഷവം എന്ന വാക്കില്‍ നിന്നാണ് വിഷു എന്ന പദം ഉണ്ടായത്. സമരാത്രി ദിനം എന്നതാണ് വിഷവം എന്ന വാക്കിന്‍റെ അര്‍ത്ഥം. പകലും രാത്രിയും തുല്യമായി വരുന്ന ദിനമാണ് വിഷു. അതിന് പിന്നില്‍ ഒരു തത്വം അടങ്ങിയിട്ടുണ്ട്. ജീവിതത്തില്‍ സുഖത്തേയും ദുഃഖത്തേയും സമഭാവത്തില്‍ സ്വീകരിക്കാന്‍ നമുക്ക് കഴിയണം. ദുഃഖത്തില്‍ തളരാതെയും സുഖത്തില്‍ അഹങ്കരിക്കാതെയും ജീവിതത്തില്‍ കുറെയൊക്കെ നിസ്സംഗത കൈവരിക്കാന്‍ നമ്മള്‍ ശ്രമിക്കണം.

കണികാണാനുള്ള ഒരുക്കങ്ങള്‍ വിഷുപ്പുലരിക്ക് തലേരാത്രിയില്‍ തന്നെ ചെയ്തിരിക്കണം. പൂജാമുറി അല്ലെങ്കില്‍ നിത്യം വിളക്കുകൊളുത്തുന്ന സ്ഥലം ഇവിടെയാണ് കണികാണാനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടത്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയാണ് ഏവരേയും കണികാണാന്‍ വിളിച്ചുണര്‍ത്തിക്കൊണ്ടുവന്ന് കണികാണിക്കേണ്ടത്.

മീനച്ചൂടേറ്റ് വലയുന്ന വയലേലകള്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസമായി പുതുമഴയെത്തുന്നത് മേടമാസത്തിലാണല്ലോ. കര്‍ഷക കേരളം മേടപ്പിറവിയെ പുതുവര്‍ഷപ്പിറവിയായി സങ്കല്‍പ്പിക്കാന്‍ കാരണം ഇതാവാം.മലയാളികള്‍ക്ക് നവവര്‍ഷപ്പിറവി രണ്ടാണ്. ചിങ്ങമാസം ഒന്നാം തീയതിയും വിഷുദിവസമായ മേടം ഒന്നും. പുതുവര്‍ഷപ്പിറവിയായി ഏറെ ആഘോഷിക്കപ്പെടുന്നത് വിഷുദിനം തന്നെ.

പുരാതന ഭാരതത്തില്‍ നിലനിന്നിരുന്ന കലിവര്‍ഷത്തിന്‍റെ പ്രാരംഭ ദിനമാണ് വിഷു എന്നത് മറ്റൊരു കാരണമാകാം. സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ജ്യോതിഷ നവവര്‍ഷമാണ് വിഷു. സൂര്യന്‍ പന്ത്രണ്ട് രാശികളില്‍ പ്രഥമരാശിയായ മേടമാസത്തിലേക്ക് സംക്രമിക്കുന്നതിന്‍റെ പ്രാധാന്യം പ്രാചീനകാലം തൊട്ടുള്ളതാണ്.

ഗ്രഹം ഒരു രാശിവിട്ട് മറ്റൊരു രാശിയില്‍ പ്രവേശിക്കുന്ന സമയമാണ് സംക്രാന്തി. അങ്ങനെ പ്രവേശിക്കുന്ന പ്രക്രിയയ്ക്കാണ് സംക്രമം എന്നുപറയുന്നത്. സംക്രാന്തികളില്‍ പ്രധാനമായത് വിഷുസംക്രാന്തിയാണ്. 'പതിറ്റുപത്ത്' എന്ന കൃതിയില്‍ വിഷുസംക്രാന്തിയെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍ സംഘകാലം മുതല്‍ ആഘോഷിച്ചുപോരുന്നു എന്നുകരുതാം.

കൈനീട്ടം കുടുംബത്തിലെ മുതിര്‍ന്ന ആളില്‍ നിന്നുമാണ് ഏവരും വാങ്ങുന്നത്. കൈനീട്ടത്തിന് നാണയം മാത്രമേ പതിവുള്ളൂ. രാവിലെ നാലുമണിക്കുശേഷം കണിദര്‍ശനം തുടങ്ങും. കണികണ്ട ശേഷം കുളിച്ച് ക്ഷേത്രദര്‍ശനം എന്നതാണ് വിഷുവിന്‍റെ പുലര്‍കാലചടങ്ങ്. പ്രായം എത്ര ഏറെ ആയാലും വിഷുക്കൈനീട്ടം ഏവര്‍ക്കും പ്രിയങ്കരം തന്നെയാണ്. ദൈവവരം പോലെയാണ് വിശ്വാസികള്‍ക്ക് വിഷുക്കൈനീട്ടം. വരും വര്‍ഷത്തിന്‍റെ പുണ്യത്തെ മനസ്സില്‍ കരുതി വാങ്ങുന്ന നാണയത്തുട്ടുകള്‍ ഏവര്‍ക്കും ഐശ്വര്യപ്രദമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

പണ്ട് വിഷുദിനമായ മേടം ഒന്നിനുതന്നെയായിരുന്നു മലയാളികള്‍ക്ക് കൊല്ലപ്പിറവി. പിന്നീടാണ് പുതുവര്‍ഷം തുടങ്ങുന്നത് ചിങ്ങം ഒന്നിനാക്കിയത്. പഴയ തിരുവിതാംകൂര്‍ രാജ്യത്തിലെ കൊല്ലത്തുകൂടിയ പണ്ഡിത സമ്മേളനത്തിലാണ് ചിങ്ങം ഒന്നിന് ആരംഭിക്കുന്ന പുതിയ വര്‍ഷത്തിന് തുടക്കം കുറിച്ചത്. കൊല്ലത്ത് ആരംഭിച്ച വര്‍ഷം ആയതിനാല്‍ മലയാളികളുടെ പുതിയ വര്‍ഷത്തിന് കൊല്ലവര്‍ഷം എന്ന പേരും ലഭിച്ചു. എ.ഡി. 825 ല്‍ ആയിരുന്നു പുതിയ കൊല്ലം പിറന്ന സംഭവം.

അക്കാലത്ത് തിരുവിതാംകൂര്‍ വാണിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മ രാജാവ് കൊല്ലം പട്ടണത്തില്‍ എത്തി പണ്ഡിതന്മാരൂടെ സമ്മേളനം വിളിച്ചുചേര്‍ത്തു. സൂര്യന്‍റെ ഗതിക്കനുസരിച്ച് ചിങ്ങം ഒന്നിന് ആരംഭിക്കുന്ന രീതിയില്‍ പുതിയ വര്‍ഷം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് പിറന്ന കൊല്ലവര്‍ഷം ഇപ്പോള്‍ 1200 വര്‍ഷങ്ങള്‍ പിന്നിട്ടു. മേടം ഒന്ന് മുതല്‍ മീനം അവസാനിക്കുന്നതുവരെ ഒരു വര്‍ഷമായി തന്നെ മലയാളികള്‍ കണക്കാക്കി. അങ്ങനെ ഒരു വര്‍ഷത്തെ ഫലം മുഴുവന്‍ സൂചിപ്പിക്കുന്ന വിഷുക്കണിയും വിഷുഫലവുമൊക്കെയുണ്ടായി.

മേടം ഒന്നിന് വരേണ്ട വിഷുക്കണി ചിലപ്പോള്‍ മേടം രണ്ടിന് കാണാറുണ്ട്. എന്താണിതിന്‍റെ കാരണം? മിക്കവരുടേയും സംശമാണിത്. അതിങ്ങനെയാണ്. സൂര്യന് ചുറ്റും ഭൂമിയുടെ ദീര്‍ഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലെ ഒന്നാം ബിന്ദുവാണ് വിഷുപദ്. അതായത് മേടം രാശിയിലേക്കുള്ള സൂര്യന്‍റെ പ്രവേശം. വിഷുപദ് എന്നത് ലോക്കസ് എന്ന ഗണിതപ്രകാരം സൂര്യന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണ്. അത് ഏത് ദിവസം ഏത് സമയത്ത് സംഭവിക്കുന്നോ അതാണ് മേടസംക്രാന്തി സമയം. ചില ആചാരങ്ങളനുസരിച്ചാണ് വിഷുക്കണിയുടെ സമയം നിശ്ചയിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാണ് മേടം ഒന്നിന് സൂര്യന്‍ മേടം സംക്രമബിന്ദു കടക്കുന്നതെങ്കില്‍ കണികാണുന്നത് അടുത്ത ദിവസം പ്രഭാതത്തിലേക്ക് മാറും. മേടസംക്രമം എന്നത് ശുദ്ധമായ ജ്യോതിശാസ്ത്ര വിഷയമാണ്. അതിനെ ഈശ്വരപരവും നന്മയുള്‍ക്കൊള്ളുന്ന ആത്മീയതയുമായി കൂട്ടിച്ചേര്‍ക്കുന്ന വിഷുക്കണിയായി ആ സുദിനത്തെ കൊണ്ടാടുന്നത് കൊണ്ടാണ് ഇങ്ങനെ.

ദക്ഷിണായനത്തിനുശേഷം വടക്കോട്ടുള്ള യാത്രയില്‍ ആദിത്യന്‍ കൃത്യമായി കിഴക്കുദിക്കില്‍ എത്തുന്ന ദിവസമാണ് മേടം പത്ത് അഥവാ പത്താമുദയം. ഈ ദിവസം മദ്ധ്യകേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ ആദിത്യപൂജ പതിവുണ്ട്. പ്രഭാതം മുതല്‍ സ്തോത്രോച്ചാരണം നടക്കും. ഉച്ചയാകുമ്പോഴേക്ക് ഭക്തജനങ്ങള്‍ പൂജാദ്രവ്യങ്ങള്‍ നിറച്ച തട്ടങ്ങള്‍ ക്ഷേത്രമുറ്റത്ത് നിരത്തുന്നു. പന്ത്രണ്ടുമണി സമയത്ത് മുഖ്യപൂജാരി ഇരു തൃക്കൈകളിലും താലങ്ങളുമായി വാദ്യഘോഷങ്ങളോടൊപ്പം പുറത്തേക്ക് വരുന്നു. ഭക്തജനങ്ങളുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് താലങ്ങള്‍ മുകളിലേക്ക് ഉയര്‍ത്തി അദ്ദേഹം ആദിത്യനെപൂജിക്കുന്നു.

കോട്ടയം ടൗണില്‍ നിന്നും പത്തുകിലോ മീറ്ററോളം കിഴക്കുമാറിയുള്ള മണര്‍ക്കാട് ഭഗവതി ക്ഷേത്രത്തിലെ പ്രധാനആഘോഷമാണ് മേടമാസത്തിലെ പത്താമുദയം. മണര്‍ക്കാട് ദേശത്തിന്‍റെ ചുറ്റുപാടുമുള്ള ഇരുപത്തിയെട്ടര കരകള്‍ ചേര്‍ന്നതാണ് പത്താമുദയ ആഘോഷം ഗംഭീരമായി ഇവിടെ കൊണ്ടാടപ്പെടുന്നത്.

 

 

ബാബുരാജ് പൊറത്തിശ്ശേരി
9846025010