ദീപവും ആവലിയും ചേര്‍ന്ന വിജയോത്സവം

ദീപവും ആവലിയും ചേര്‍ന്ന വിജയോത്സവം

HIGHLIGHTS

ലോകജനസമക്ഷത്തിന്‍റെ ആചാരാനുഷ്ഠാനങ്ങള്‍ അലിഞ്ഞുചേര്‍ന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്‍റെ ഉത്സവമാണ്. ശ്രീകൃഷ്ണڅഭഗവാന്‍ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യദിനം.  ദീപം, ആവലി എന്നീപദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്. ഇത് ലോപിച്ച് ദീപാളിയുമായി തീര്‍ന്നു. ശ്രീരാമന്‍ പതിന്നാല് വര്‍ഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. ഈ ഉത്സവം ജൈനവിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനേയും അനുസ്മരിക്കുന്നു.

ത്മീയചൈതന്യത്തിന്‍റെ അലൗകികവും അനന്യവുമായ അന്തരീക്ഷത്തില്‍ ആഘോഷിക്കുന്ന ദീപാവലി ഭക്തിസാന്ദ്രമായ പ്രകാശത്തിന്‍റെ ഉത്സവമാണ്. സര്‍വ്വൈശ്വര്യങ്ങളുടേയും സവിശേഷതകളുടേയും സാക്ഷ്യവും സമന്വയവുമായ സര്‍ഗാനുഭൂതിയുടെ ദീപോത്സവമാണ്. ഭാരതത്തിലെ കുടിലുകള്‍തൊട്ട് കൊട്ടാരങ്ങള്‍ വരെ അത്യാനന്ദപൂര്‍വ്വം ദീപാവലി ആഘോഷിക്കപ്പെടുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യം ദീപങ്ങള്‍ ഭാരതമാകെ തെളിഞ്ഞുനില്‍ക്കുന്നത് കണ്ണിനും മനസ്സിനും ഒരുപോലെ സുഖം നല്‍കുന്നു. എത്ര ശൂന്യമായ ഹൃദയത്തിനും സന്തോഷം പകരുവാന്‍ ദീപങ്ങളുടെ ഉത്സവത്തിനു കഴിയുന്നു. ദീപങ്ങളേപ്പോലെ ലോകത്തിനു പ്രകാശമായിത്തീരുവാനുള്ള സന്ദേശമാണ് ദീപാവലി നമുക്ക് പകര്‍ന്നുതരുന്നത്. തിന്മയുടെ ഇരുളിനെ അകറ്റി നന്മയുടെ തിരി തെളിയിക്കുവാന്‍ ദീപാവലി നമ്മെ ഉദ്ബോധിപ്പിക്കുന്നു.

വെളിച്ചത്തിന്‍റെ ഈ ഉത്സവത്തെ വരവേല്‍ക്കുവാനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പു തന്നെ ഭാരതീയര്‍ ആരംഭിക്കുന്നു. ഈ അവസരത്തില്‍ ഭാരതം അനേകം തിരികള്‍ തെളിയുന്ന ഒരൊറ്റ വിളക്കായിത്തീരുകയാണ് ചെയ്യുന്നത്. 

വിശാലമായ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധങ്ങളായ കഥകളാണ് ഇതുസംബന്ധമായി നിലനില്‍ക്കുന്നത്. വിഷ്ണുഭഗവാന്‍റെ അര്‍ദ്ധാംഗിനിയായ ലക്ഷ്മിദേവിയുടെ സ്മരണയ്ക്കായാണ് ദീപാവലി കൊണ്ടാടപ്പെടുന്നത് എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു. ഭാരതമെമ്പാടും ഈ അവസരത്തില്‍ ലക്ഷ്മീദേവിക്ക് പൂജകള്‍ അര്‍പ്പിക്കപ്പെടുന്നു. വ്യാപാരികളും വ്യവസായികളും ധനത്തിന്‍റെ ദേവി എന്നനിലയിലാണ് ഈ അവസരത്തില്‍ ലക്ഷ്മീദേവിക്ക് പ്രത്യേകപൂജകള്‍ സമര്‍പ്പിക്കുന്നത്.  തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്ന നിലയ്ക്ക് പ്രകാശം സാര്‍ത്ഥകമായ പ്രതീകമാണ്.

മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍റെ ആദര്‍ശമഹിമയുടെ വിജയമാണ് പില്‍ക്കാലത്ത് ദീപോത്സവമായി ആഘോഷിക്കപ്പെടുവാന്‍ ആരംഭിച്ചതത്രെ. വിക്രമാദിത്യ മഹാരാജാവ് ദീപാവലിദിനത്തെ തന്‍റെ സാമ്രാജ്യത്തിന് വര്‍ഷാരംഭദിനമായി പ്രഖ്യാപിച്ചു. വിഷ്ണുഭഗവാന്‍റെയും ലക്ഷ്മിദേവിയുടെയും വിവാഹദിനമായതിനാല്‍ ദീപാവലി സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും ദിവസമാണെന്ന് വ്യാപാരികള്‍ കരുതുന്നു. ഹര്‍ഷവര്‍ദ്ധന്‍റെ ഭരണകാലത്ത് വളരെ വിശേഷപ്പെട്ട രീതിയിലായിരുന്നു ദീപാവലി ആഘോഷിക്കപ്പെട്ടിരുന്നത്. ധനവാന്മാര്‍ ദരിദ്രര്‍ക്ക് ഉദാരമനസ്സോടെ ദാനം ചെയ്യുവാനും ഈ അവസരം ഉപയോഗപ്പെടുത്തി. ഭേദഭാവങ്ങളില്ലാതെ സമഭാവനയോടെ ദീപാവലി ആഘോഷിക്കുവാന്‍ ഇതുമൂലം സാധിച്ചിരുന്നതായി ഹര്‍ഷവര്‍ദ്ധന്‍ തന്നെ തന്‍റെ രചനകളിലൂടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിവിധ കാലഘട്ടങ്ങളില്‍ ഭാരതം സന്ദര്‍ശിച്ച സഞ്ചാരികള്‍ ദീപാവലി ആഘോഷത്തെക്കുറിച്ച് അവരുടെ കൃതികളില്‍ സാക്ഷ്യപ്പെടുത്തുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ഭാരതം സന്ദര്‍ശിച്ച അബ്ദുള്‍ റഹ്മാന്‍ പറയുന്നത് ഇങ്ങനെയാണ്. ദീപാവലിനാളില്‍ ഭാരതം ദീപങ്ങളാല്‍ പ്രകാശപൂരിതമാകുന്നു. സ്ത്രീകള്‍ ദീപങ്ങളാല്‍ കണ്ണുകളുഴിയുന്നത് നയനാനന്ദകരമായ കാഴ്ചയാണ്. 

ചരിത്രപരവും സാംസ്കാരികവുമായ ഗാഢബന്ധമാണ് ഭാരതീയജനസമൂഹത്തിന് ദീപാവലി ആഘോഷങ്ങളുമായുള്ളത്. ഈ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ദേശീയബോധത്തിന്‍റെ പുതിയ അര്‍ത്ഥതലങ്ങള്‍ കൂടി ദീപാവലിക്കു പകര്‍ന്നുനല്‍കുകയാണെങ്കില്‍ ദീപാവലി ആഘോഷങ്ങളുടെ ചാരുതയും സാര്‍ത്ഥകതയും വര്‍ദ്ധിക്കും എന്നതിന് സംശമില്ല. 

ദീപാവലി മാനവസംസ്കാരത്തിന്‍റെ പൗരാണികപാരമ്പര്യത്തെ പുണ്യപ്രഭ പരڊ പ്രദീപ്തമാക്കുന്നു. ഹൈന്ദവ ജനതയുടെ എത് മംഗള കര്‍മ്മവും ദീപസാന്നിധ്യത്തിലാണ് നടക്കുന്നത്. ദേവാരാധന, ഗൃഹപ്രവേശം, മറ്റ് മംഗളകര്‍മ്മങ്ങളെല്ലാം പ്രാരംഭം കുറിക്കുന്നത് ദീപപ്രഭയിലാണ്. ഹൈന്ദവ ആചാരങ്ങളില്‍ ദീപത്തിന് വലിയ പ്രാധാന്യമാണുള്ളത്. ആത്മീയവും ഭൗതികവുമായ മംഗളങ്ങള്‍ക്ക് ദീപവന്ദനം ഉതകുന്നു എന്ന് വിശ്വസിച്ചുപോരുന്നു. അരുണോദയത്തോടൊപ്പം ഹിന്ദുഗൃഹങ്ങളില്‍ ദീപം കൊളുത്തി സ്വാഗതമരുളുന്നു. ദീപാവലി ദീപങ്ങളുടെ പ്രഭാപൂരമാണ്. ദീപം പ്രകാശത്തിന്‍റേയും ഈശ്വരീയതയുടേയും ശുഭത്വത്തിന്‍റേയും പ്രതീകമാണ്. വിളക്ക് ദേവനും വെളിച്ചം സര്‍വസ്പര്‍ശിയായ ദേവസാന്നിധ്യവുമാണെന്ന് വിശ്വസിക്കുന്നു. 

ഉത്തരേന്ത്യയില്‍ വിശിഷ്ടചടങ്ങായി ഒരാഴ്ചയാണ് ദീപാവലി ആഘോഷിക്കുന്നത്. ഗുജറാത്തി സേട്ടുമാര്‍ക്ക് കണക്കുകള്‍ തുടങ്ങാനുള്ള അനഗൃഹീതമായ ശുഭദിനമാണിത്.
ലോകമെമ്പാടും ദീപാവലിക്ക്  സമാനമായ ആഘോഷങ്ങളും ആചരിച്ചുപോരുന്നു. ചൈന, ജപ്പാന്‍, ശ്രീലങ്ക, മലേഷ്യ, കൊറിയ, എന്നിവിടങ്ങളില്‍ വൈശിഷ്ട്യമാര്‍ന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. വാഴയിലകള്‍കൊണ്ട് നിര്‍മിച്ച തോണികളില്‍ മെഴുകുതിരികള്‍ കത്തിച്ച് ജലത്തില്‍ ഒഴുക്കുന്നത് അയര്‍ലണ്ടില്‍ പതിവായി നടക്കുന്നു. 

ജപ്പാനില്‍ മരിച്ചുപോയ പൂര്‍വികരുടെ ഗൃഹങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ദീപങ്ങള്‍ പ്രാധാന്യമുള്‍ക്കൊള്ളുന്നു. മനുഷ്യന് അഗ്നിയുമായി അഭേദ്യബന്ധമുണ്ട്. മനുഷ്യന് അഗ്നി അത്യന്താപേക്ഷിതമായി നിലനില്‍ക്കുന്നു. പുരാണങ്ങളില്‍ അഗ്നിയും ദീപവുമൊക്കെ ഏറെ വ്യവഹരിക്കപ്പെടുന്നു. ആര്യന്മാരുടെ ഈശ്വരനാണ് അഗ്നി. ഇത് പതിനെട്ട് പുരാണങ്ങളിലൊന്നാണ്. മനുഷ്യന്‍റെ ദുരിതങ്ങളില്‍ മനസ്സലിഞ്ഞ പ്രൊമിത്യൂസ് ദേവന്‍ സ്വര്‍ഗാധിപനായ സിയൂസിന്‍റെ കണ്ണുതെറ്റിച്ച് അഗ്നിമോഷ്ടിച്ച് ഭൂമിയില്‍ കൊണ്ടുവന്ന് ദാനം ചെയ്തുവെന്ന് സങ്കല്പിക്കുന്നു. കോപിഷ്ഠനായ സിയൂസ് പ്രൊമിത്യൂസിനെ  പാറയില്‍ ബന്ധിച്ചു ശിക്ഷിച്ചുവത്രേ. ഈ കഥയെ ആധാരമാക്കി ദീപാവലിക്ക് സമമായ ആഘോഷം ഇന്ന് റോമില്‍ നിലനില്‍ക്കുന്നു.

ബര്‍മ്മയില്‍ ദീപാവലിക്ക് സമമായ ഒരാഘോഷമാണ് താന്‍ഗിജ. തായ്ലന്‍റില്‍ ലേച്ചക്കന്‍ തോങ്ങ്, സ്വീഡനില്‍ ദി ഫെസ്റ്റിവെല്‍ ഓഫ് ലാന്‍റേണ്‍സ്, ഇംഗ്ലണ്ടില്‍ ഫാജ്സ്ഡേയുമൊക്കെ ദീപാവലിയുടെ വകഭേദങ്ങളായ ചടങ്ങുകളാണ്. 

ചക്രായുധം ഉപയോഗിച്ച് മുരനെ വധിക്കുകയും  കോട്ടകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത അവസരത്തില്‍ വിവിധ വര്‍ണങ്ങളില്‍ തീപ്പൊരി ഉയര്‍ന്നുവെന്ന് പറയപ്പെടുന്നു. നരകാസുരവധം കൊണ്ട് ശ്രീകൃഷ്ണ ഭഗവാന്‍ ലോകത്തിന് വിജ്ഞാനം ദാനം ചെയ്തതിന്‍റെ ഉത്സവമായി ദീപാവലിയെ സങ്കല്പിക്കുന്നു. ഭഗവതി എണ്ണയിലും ഗംഗ ചൂടുവെള്ളത്തിലും വസിക്കണമെന്ന് ലോകം ഭഗവാനോട് അഭ്യര്‍ത്ഥിച്ചതിന്‍റെ സൂചകമായി ഇന്നും ദീപാവലി ദിനത്തില്‍ എണ്ണതേയ്ച്ച് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പതിവായി നടക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തദീപങ്ങളാണ് ഉപയോഗിക്കുന്നത്. കാശ്മീരില്‍ സൂര്യദീപം, ഹൈദരാബാദില്‍ മൗനവിളക്ക്, തമിഴ്നാട്ടില്‍ വൃക്ഷദീപം, രാജസ്ഥാനില്‍ നിലവിളക്ക്, കേരളത്തില്‍ മയൂരവിളക്ക് എന്നിങ്ങനെ ഓരോ ദീപത്തിന് പ്രത്യേകമഹിമയും സങ്കേതങ്ങളും തത്വങ്ങളും വേദങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ട്. 

ശ്രീരാമന്‍ രാവണവധം കഴിഞ്ഞ് സീതാസമേതനായി ലക്ഷ്മണന്‍, ഹനുമാന്‍ തുടങ്ങിയ പരിവാരങ്ങളുമായി അയോധ്യയിലേക്ക് പുറപ്പെട്ടു. ആ സമയം പുലര്‍ച്ചെ മൂന്ന് മണിയായിരുന്നു. അയോധ്യാനഗരം പതിന്നാല് വര്‍ഷം ശ്രീരാമനെ കാത്തിരുന്നു. ഭരതന്‍ സത്ഭരണാധിപനായിരുന്നുവെങ്കിലും ശ്രീരാമന്‍റെ അസാന്നിധ്യം മൂലം അയോധ്യയില്‍ ഇരുണ്ടകാലമായിരുന്നു. അതിനാല്‍ ശ്രീരാമനും സീതാദേവിയും അയോധ്യയിലെത്തിയപ്പോള്‍ നഗരവാസികള്‍ അനേകം വിളക്കുകള്‍ നിരനിരയായി കത്തിച്ച് ശ്രീരാമനെ വരവേറ്റ് നിര്‍വൃതിയടഞ്ഞു. കൗസല്യയുടെ നിര്‍ദ്ദേശാനുസരണം വരിവരിയായി വിളക്കുകള്‍ കത്തിച്ച് സീത പ്രാര്‍ത്ഥിച്ചുവെന്നും കഥാഖ്യാനമുണ്ട്. മഹാബലിചക്രവര്‍ത്തിയുടെ കിരീടധാരണം ദീപാവലിദിനത്തിലായിരുന്നുവെന്നും വ്യഖ്യാനിക്കുന്നു.

അന്ന് കത്തിക്കുന്ന ദീപത്തെ യമദീപം എന്ന് പറയുന്നു. മഹാലക്ഷ്മിദേവി പാല്‍ക്കടലില്‍ അവതരിച്ച് ഭഗവാനെ പരിണമിച്ചതും ഈ ദിവസമാണെന്ന് വിശ്വസിക്കുന്നുണ്ട്. ഗൗതമമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം പാര്‍വ്വതിദേവി കേദാരഗൗരിവ്രതം അനുഷ്ഠിച്ചു. ദീപാവലിദിനത്തില്‍ ദര്‍ശനമരുളിയ പരമേശ്വരന്‍ പാര്‍വ്വതീ ദേവിക്ക് തന്‍റെ ശരീരത്തിന്‍റെ പകുതി സമര്‍പ്പിച്ചുവെന്നും സ്മരിക്കുന്നു. ചൈനയിലും ജപ്പാനിലും നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിച്ചുപോരുന്നു.

ഭാരതത്തില്‍ ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധനതേരസ് ദിവസത്തിലാണ്. അന്നേ ദിവസം ഗൃഹങ്ങളും, വ്യാപാരസ്ഥാപനങ്ങളുമെല്ലാം അലങ്കരിച്ച് വാതിലില്‍ രംഗോലി അണിയുന്നു. ധനലക്ഷ്മിയെ വൈകിട്ട് വിളക്ക് കൊളുത്തി വീട്ടിലേക്ക് ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ദീപാവലിയുടെ പ്രാര്‍ത്ഥന മഹാഭാരതത്തില്‍ ദശമസ്കന്ദത്തിലെ പ്രദ്യുമ്നോല്പത്തി എന്ന അധ്യായത്തില്‍ കാണാന്‍ കഴിയും. മുംബൈയില്‍ ദീപാവലിക്ക് മണ്‍കോട്ട ഉണ്ടാക്കുന്ന കാഴ്ചയുണ്ട്.

ദീപാവലി ആഘോഷത്തിന്‍റെ രണ്ടാം ദിവസം നരകചതുര്‍ശിയാണ്. അശ്വിനിമാസത്തിലെ കൃഷ്ണചതുര്‍ദശിയാണിത്. നരകാസുരനെ വധിച്ച കാളിയെ ഈ ദിനത്തില്‍ പൂജിക്കുന്നു. അമാവാസിയിലെ ലക്ഷ്മിപൂജ മൂന്നാം ദിവസത്തില്‍ കൊണ്ടാടുന്നു. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷമായി ഇത് തുടര്‍ന്ന് പോരുന്നു. മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരന്‍ എന്നിവരെ ആരാധിക്കുന്നു.

കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാംദിവസത്തില്‍ ബലി പ്രതിപദ ആഘോഷിക്കുന്നു. വാമനന്‍ ചവുട്ടി പാതാളത്തിലേക്ക് വിട്ട മഹാബലി നാടുകാണാനെത്തിയ ദിവസമാണിതെന്നും വിശ്വസിക്കുന്നു.  ദീപാവലിക്ക് തേച്ചുകുളി, പുതുവസ്ത്രധാരണം, കോട്ടനിര്‍മ്മാണം, വിളക്കുകൊളുത്തലുമെല്ലാം പതിവായി നടക്കുന്നു.

ദീപാവലിയുടെ അഞ്ചാംദിവസം ഭാതൃദ്വീയ, ബഹു-ബീജ് എന്നിവ ആഘോഷിക്കുന്നു. ഇതോടെ ദീപാവലിയുടെ ആചാരാനുഷ്ഠാനങ്ങള്‍ അവസാനിക്കുന്നു. മരണദേവനായ യമന്‍ സഹോദരി യമിയെ സന്ദര്‍ശിച്ചുവെന്ന ഐതിഹ്യമുണ്ട്. ഈ ദിനത്തെ യമദ്വിതീയ എന്നുവിളിക്കുന്നു. ദീപാവലിയുടെ ഭക്തിസാന്ദ്രമായ സുദിനങ്ങളില്‍ വിഷ്ണു സ്തുതികളാല്‍ അഷ്ടോത്തരശതം, സഹസ്രനാമം, സ്ത്രോതങ്ങള്‍ എന്നിവ വിശ്വാസികള്‍ ജപിക്കുന്നു. ഭവനത്തിന്‍റെ മൂലയില്‍ പൂജാപുഷ്പം കുഴിച്ചിടുന്നു. ഇത് പാപശാന്തിക്കും മനശാന്തിക്കും ഉത്തമമാണ്. അരയാല്‍ പ്രദക്ഷിണവും ഗുണകരമാണ്. പഞ്ചാഗ്നി, രാജഗോപാല, കൃഷ്ണശ്യാമ, വിഷ്ണു ഗായത്രി തുടങ്ങിയ മന്ത്രങ്ങള്‍ ജന്മപാപങ്ങള്‍ അകറ്റുന്നു. ഭക്തര്‍ രാവിലെ ദീപം തെളിയിക്കുമ്പോള്‍ ഓം കൃഷ്ണായ നമ: എന്നും വൈകീട്ട് ഓം മാധവായ നമ: എന്നും ചൊല്ലിയിടണം. ദീപാവലി ആഘോഷങ്ങള്‍ ഐതിഹ്യങ്ങളില്‍ അധിഷ്ഠിതമാണ്.
 

സുരേഷ് അന്നമനട
(8157805008)