കണ്ണേറ് അഥവാ ദൃഷ്ടിദോഷം

കണ്ണേറ് അഥവാ ദൃഷ്ടിദോഷം

HIGHLIGHTS

 എല്ലാ ജീവജാലങ്ങള്‍ക്കും ശത്രുക്കളുണ്ട്. മനുഷ്യസമൂഹത്തിനത് പറയാനുമില്ല. ശത്രുക്കളെ പേടിച്ചാണ് നിത്യവും യാത്ര. എന്നാല്‍ നമ്മുടെ ശത്രുക്കള്‍ നാം തന്നെയെന്ന് വിവേകത്തോടുകൂടി ചിന്തിച്ചാല്‍ ബോദ്ധ്യപ്പെടും.  നമ്മുടെ സ്വാര്‍ത്ഥത നേടാന്‍ അന്യരെ ദ്രോഹിക്കുന്നു, ചതിക്കുന്നു, വഞ്ചിക്കുന്നു, ദുഷിക്കുന്നു. പല പ്രകാരത്തിലുള്ള ഹീനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതുമൂലം ചുറ്റിനും ധാരാളം ശത്രുക്കള്‍ സദാ ഉണ്ടാകുന്നു. നമുക്കെതിരെ അവര്‍ സന്നാഹങ്ങള്‍ ഒരുക്കുന്നു. അങ്ങനെ ശത്രുക്കളുടെ ദോഷം നമ്മെ തുറിച്ചുനോക്കുന്നു.

 ല്ലാ ജീവജാലങ്ങള്‍ക്കും ശത്രുക്കളുണ്ട്. മനുഷ്യസമൂഹത്തിനത് പറയാനുമില്ല. ശത്രുക്കളെ പേടിച്ചാണ് നിത്യവും യാത്ര. എന്നാല്‍ നമ്മുടെ ശത്രുക്കള്‍ നാം തന്നെയെന്ന് വിവേകത്തോടുകൂടി ചിന്തിച്ചാല്‍ ബോദ്ധ്യപ്പെടും. നമുക്ക് എട്ട് ശത്രുക്കളുണ്ട്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവരാണവര്‍. ഈ എട്ട് ശത്രുക്കള്‍ നമ്മളില്‍ ആയുധമുന കൂര്‍പ്പിച്ചിരുന്ന മനസ്സിനെ കലക്കി മറിക്കുന്നതുമൂലം നാം  പലവിധ ഉപദ്രവങ്ങള്‍ ചെയ്യുന്നു.

നമ്മുടെ സ്വാര്‍ത്ഥത നേടാന്‍ അന്യരെ ദ്രോഹിക്കുന്നു, ചതിക്കുന്നു, വഞ്ചിക്കുന്നു, ദുഷിക്കുന്നു. പല പ്രകാരത്തിലുള്ള ഹീനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതുമൂലം ചുറ്റിനും ധാരാളം ശത്രുക്കള്‍ സദാ ഉണ്ടാകുന്നു. നമുക്കെതിരെ അവര്‍ സന്നാഹങ്ങള്‍ ഒരുക്കുന്നു. അങ്ങനെ ശത്രുക്കളുടെ ദോഷം നമ്മെ തുറിച്ചുനോക്കുന്നു.

പണ്ടൊക്കെ വീട്ടിലാര്‍ക്കെങ്കിലും അസുഖം വന്നാല്‍ അല്ലെങ്കില്‍ ഏതെങ്കിലും ആപത്തുണ്ടായാല്‍ ഉടന്‍ കണ്ണേറ് അഥവാ ദൃഷ്ടിദോഷം ഭവിച്ചുവെന്നു പറഞ്ഞ്  ഊതിക്കുക, ഊതി ജപിച്ചുകെട്ടുക കൂടും തകിടും ജപിച്ചുകെട്ടുക തുടങ്ങി പലകര്‍മ്മങ്ങളും ചെയ്തിരുന്നു. ഈ പ്രവൃത്തികള്‍ തെറ്റ് എന്നുപറയുന്നതില്‍ കാര്യമില്ല. കാരണം ശരിക്കു ജപിച്ച് കെട്ടിയാല്‍ അതിന് ഫലവും കണ്ടിരുന്നു. കുട്ടി ആഹാരം കഴിക്കാതിരുന്നാല്‍, ഛര്‍ദ്ദിച്ചാല്‍ കൊതിക്ക് ഊതിക്കുക എന്ന കര്‍മ്മം ചെയ്തിരുന്നു. 

അതുപോലെ കുട്ടിക്ക് അസുഖമാണെങ്കില്‍ പുള്ളുവന്‍ ശത്രുദോഷമകറ്റാന്‍ നടത്തുന്ന ഒരു വഴിപാടാണ് നമ്മുടെ നാടോടി പാരമ്പര്യത്തിന്‍റെ ആദിമസ്വരൂപമായ വേലന്‍പാട്ട് നടത്തുക എന്നത്. വേലന്‍പാട്ട് ശത്രുദോഷമകറ്റാന്‍ ഉത്തമമെന്നുള്ളതിന് ഒരു കഥയിങ്ങനെയുണ്ട്. 

പന്തളം രാജ്ഞിയുടെ നിയോഗപ്രകാരം കൊടുംകാട്ടില്‍ പുലിപ്പാലിന് പോയ മണികണ്ഠന് ശത്രുദോഷം മൂലം പലവിധ രോഗങ്ങള്‍ പിടിപെട്ടു. കാര്യം അിറഞ്ഞ പന്തളം രാജാവ് തന്‍റെ മകന്‍റെ ശത്രുദോഷങ്ങള്‍ മാറ്റി, മകനെ ബാധിച്ച രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുവാന്‍ തന്‍റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മനംനൊന്ത് പ്രാര്‍ത്ഥിച്ചു. ഭക്തന്‍റെ അര്‍ത്ഥനകേട്ട് ശ്രീപാര്‍വ്വതിയും ശ്രീപരമേശ്വരനും വേലത്തിയും വേലനുമായി രൂപം കൈക്കൊണ്ട് എത്തുകയും ഉടുക്കുകൊട്ടി പുരാണകഥകള്‍ പാടി മണികണ്ഠനെ രക്ഷിച്ചുവെന്നും ഐതിഹ്യം വിളംബരം ചെയ്യുന്നു.

ഈ സംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇന്നും മാളികപ്പുറം മണ്ഡപത്തിനുള്ളില്‍ കാലദോഷപരിഹാരമായും, ശത്രുദോഷ നിവാരണമായും വേലന്‍പാട്ടു നടന്നുവരുന്നത്. പറകൊട്ടി അവര്‍ ശിവസ്തുതികള്‍ ആലപിക്കുന്നു. റാന്നി ആയിക്ക പുള്ളുവേലന്‍ കുടുംബത്തിന് തങ്ങളുടെ പ്രജകളുടെ കാലദോഷം അകറ്റാനുള്ള പറകൊട്ടുപാട്ട്- വേലന്‍പാട്ട് പാടുന്നതിന് പന്തളം രാജാവ് അനുമതി നല്‍കി. റാന്നി, മാടമണ്‍, വെണ്ണിക്കുളം എന്നീ സ്ഥലങ്ങളിലെ 13 വേലന്‍മാര്‍ സന്നിധാനത്തില്‍ പറകൊട്ടി പാടാറുണ്ട്. ഈ കുടുംബക്കാര്‍ക്കാണ് ഈ ചടങ്ങിന്‍റെ അവകാശം. കൂടാതെ കുട്ടമ്പേരൂരിലെ വേലന്‍കുടുംബവും ഇന്ന് പറകൊട്ടി ഈ മഹനീയകര്‍മ്മം നിര്‍വ്വഹിച്ചുവരുന്നു.

വേലന്‍പാട്ടിനൊപ്പം രോഗം ബാധിച്ചവരെ തന്‍റെ മുമ്പില്‍ ചമ്രം പടിഞ്ഞിരുത്തി ഭസ്മം ജപിച്ച് തലയിലിടുകയും അവസാനം ഒരു നുള്ള് നെറ്റിയില്‍ തൊട്ടുവിളിക്കുകയും ചെയ്യാറുണ്ട്. ഒരു കറുത്ത ചരടെടുത്തു പലതവണ മന്ത്രം ജപിച്ച് മന്ത്രം ഓരോ തവണ പൂര്‍ത്തിയാകുമ്പോഴും ആ ചരടില്‍ ഓരോ കെട്ട് ഇട്ടുകൊണ്ടേയിരിക്കണം. വേലന്‍ തരുന്ന ആ ചരട് അരക്കെട്ടിലോ, കൈത്തണ്ടയിലോ കെട്ടുകയോ കഴുത്തില്‍ മാലപോലെ ഇടുകയോ ചെയ്യാം. അതേപോലെ ഒരു കൂടെടുത്തു അതില്‍ ജപിച്ച ഭസ്മമോ, പൂജിച്ചതായ തകിടോ ഇട്ട് അടച്ചുകെട്ടുന്നത് മുന്‍പ് പറഞ്ഞതുപോലെ ധരിക്കുന്നത് ഉത്തമമാണ്. കൂട് ഇരുമ്പിലോ, വെള്ളിയിലോ സ്വര്‍ണ്ണത്തിലോ തങ്ങളുടെ സാമ്പത്തികസ്ഥിതിക്കനുസരിച്ചാകാം.

ഗരുഡമന്ത്രം ശത്രുജയത്തിന് ഉത്തമം.

ഓം തപ്ത സ്വര്‍ണ്ണനീരും ഫണീന്ദ്രനിരൈ
ക്ലിപ്താംഗഭൂഷം പ്രഭും
സ്മര്‍ത്ത്യണാംശമയന്തമറുഗമഖിലം
നൃണാം വിഷം തത്ക്ഷണാത്
പഞ്ചഗ്ര പ്രചലത് ഭുജംഗമഭയം പാണ്യോര്‍
മരംബിഭൂതം
പക്ഷോച്ചാരിത സാമഗീതമമലം ശ്രീപക്ഷിരാജം ഭജേ

എന്നു ധ്യാനം ചൊല്ലി അനന്തഃഋഷി പംക്തി ഛന്ദഃ പക്ഷീന്ദ്രോ ദേവത എന്ന ഋഷിയും ഛന്ദസ്സും ദേവതയും ചൊല്ലി ക്ഷിപ്രദാം സ്വാഹാ എന്നു മന്ത്രവും ചൊല്ലുക.

ലക്ഷ്മീകാന്തനായ ശ്രീമഹാവിഷ്ണുവിന്‍റെ വാഹനമാണ് ഗരുഡന്‍. ഗരുഡദര്‍ശനം എത്രയും ഐശ്വര്യപ്രദമെന്ന് വിശ്വസിച്ചുവരുന്നു. ഗരുഡരൂപം നിത്യവും സ്മരിച്ചാല്‍ ആ വ്യക്തിക്ക് ഉണ്ടാകുവാനിടയുള്ള സര്‍വ്വവിധ വിഷബാധകളും സ്മരണമാത്രയില്‍ തന്നെ ഇല്ലാതെയാകും. ആ വ്യക്തിക്ക് ശത്രുക്കളുണ്ടാകുകയില്ല.

ശത്രുദോഷം പരിഹാരത്തിന് ജാതകപരമായി നോക്കുകയാണെങ്കില്‍ ആറാം ഭാവാധിപനെക്കൊണ്ട് ചിന്തിക്കുക. ജാതകത്തില്‍ ലഗ്നാധിപനെക്കാള്‍ ആറാം ഭാവാധിപന് ബലമുണ്ടെങ്കില്‍ ആ ജാതകന് ശത്രുദോഷങ്ങളുണ്ടാകാം. അങ്ങനെയുള്ള ഗ്രഹസ്ഥിതി ജാതകത്തിലുണ്ടെങ്കില്‍ മറ്റുള്ളവരുമായി വളരെ സൂക്ഷിച്ചേ ഇടപെടാവൂ. ശത്രുത ഉണ്ടായേക്കാവുന്ന വാക്ക,് പ്രവൃത്തി, മത്സരങ്ങള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.

ആറാം ഭാവാധിപനേയും ആറാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തേയും പ്രീതിപ്പെടുത്തുന്ന വിധത്തിലുള്ള പൂജ, ജപം തുടങ്ങിയവയും ലഗ്നാധിപനായ ഗ്രഹത്തെ ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള രത്നധാരണവും  ഫലപ്രദമായ കര്‍മ്മങ്ങളാണ്. ശത്രുദോഷത്തെ സൂചിപ്പിച്ചുകൊണ്ട് ആദിത്യ സ്ഥിതിവന്നാല്‍ അഘോരബലിയും, ചന്ദ്രസ്ഥിതിവന്നാല്‍ കപാലഹോമവും, ബുധ സ്ഥിതിയെങ്കില്‍ ചക്രഹോമവും ഗുരു, ശുക്രന്‍, ശനി എന്നിവരുടെ സ്ഥിതിവന്നാല്‍ പ്രതികാരബലിയും ചൊവ്വയുടെ നില വന്നാല്‍ ഖഡ്ഗരാവണ ബലിയും(കൃത്തികാബലി) നടത്തുക.

ശത്രുദോഷശാന്തിക്കായി നിരവധി യന്ത്രവിധികള്‍ പ്രചാരത്തിലുണ്ട്. മഹാസുദര്‍ശനയന്ത്രം, അഘോര യന്ത്രം, ബഗളാമുഖിയന്ത്രം എന്നിവ പ്രധാനപ്പെട്ടവയാണ.് ആദിത്യഹൃദയമന്ത്രം നിത്യേന ജപിക്കുന്നത് ശത്രുക്കളുടെ മേല്‍ ജയം നേടുന്നതിന് ഏറ്റവും ശ്രേഷ്ഠമാണ്. ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുരമര്‍ദ്ദിനി പുഷ്പാഞ്ജലി എന്നിവ ദേവിക്ഷേത്രങ്ങളില്‍ നടത്താറുള്ള ശത്രുദോഷ പരിഹാരകര്‍മ്മങ്ങളാണ്.

എല്ലാവരേയും സ്നേഹിക്കുക, വിദ്വേഷം കൂടാതെ ജീവിക്കുക, അന്യന്‍റെ കുറ്റങ്ങളും കുറവുകളും പറയാതിരിക്കുക. സദാ ഈശ്വരനാമം ജപിക്കുക. പരോപകാരം, സഹിഷ്ണുത, അഹിംസ, ദയ, വിനയം, വിവേകം തുടങ്ങിയ ഗുണങ്ങള്‍ ഉള്ളവര്‍ പേടിക്കാനില്ല. ഒരു ശത്രുവും അവര്‍ക്കില്ല.