ഭഗവാന്‍ വിഷ്ണു 'ഗോവിന്ദ'നായതെങ്ങനെ...

ഭഗവാന്‍ വിഷ്ണു 'ഗോവിന്ദ'നായതെങ്ങനെ...

HIGHLIGHTS

ഭഗവാന്‍ മഹാവിഷ്ണു മഹാലക്ഷ്മിയെ അന്വേഷിച്ച് ഭൂമിയിലേക്ക് എത്തിയപ്പോള്‍ ഉണ്ടായ സംഭവമായിരുന്നത്രേ ഭഗവാന് ഗോവിന്ദന്‍ എന്ന പേര് കൂടി ലഭിക്കാനിടയാക്കിയ സംഭവം.

 

ഭഗവാന്‍ മഹാവിഷ്ണു മഹാലക്ഷ്മിയെ അന്വേഷിച്ച് ഭൂമിയിലേക്ക് എത്തിയപ്പോള്‍ ഉണ്ടായ സംഭവമായിരുന്നത്രേ ഭഗവാന് ഗോവിന്ദന്‍ എന്ന പേര് കൂടി ലഭിക്കാനിടയാക്കിയ സംഭവം.

ഭൂമിയില്‍ എത്തിയതോടെ താമസംവിനാ വിശപ്പ്, ദാഹം, തുടങ്ങിയ മനുഷിക വികാരങ്ങള്‍ കൈവരിച്ച ശ്രീനിവാസ ഭഗവാന്‍ അഗസ്ത്യ ഋഷിയുടെ ആശ്രമത്തിലെത്തി. ഋഷി ഭക്ത്യാദരപൂര്‍വ്വം ഭഗവാനെ സ്വീകരിച്ചിരുത്തി. ഭഗവാന്‍റെ വാക്കുകള്‍ ഇങ്ങനെ- മഹര്‍ഷേ... കലിയുഗ അവസാനം വരെ ഞാനിവിടെ ഒരു പ്രത്യേക നിയോഗവുമായി എത്തിയിരിക്കുകയാണ്.  എനിക്ക് പശുവിന്‍ പാല്‍ വളരെ ഇഷ്ടമാണ്. എനിക്കത് ഭക്ഷണമായി വേണം. അങ്ങേയ്ക്ക് വലിയൊരു പശുത്തൊഴുത്തുണ്ടെന്ന് എനിക്കറിയാം. അതില്‍ നിറയെ പശുക്കളുണ്ടല്ലോ.. അതില്‍ ഒരു പശുവിനെ എനിക്ക് തരുമോ..? 

അഗസ്ത്യമുനി ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. സ്വാമി അങ്ങ് മനുഷ്യരൂപത്തിലുളള വിഷ്ണു ഭഗവാനാണെന്ന് എനിക്കറിയാം. പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും, ഭരണാധികാരിയുമായ അങ്ങ് ഇവിടെ എത്തിയതുതന്നെ മഹാഭാഗ്യം. എന്‍റെ ഭക്തി പരീക്ഷിക്കാന്‍ അങ്ങ് ഈ പാത സ്വീകരിച്ചതാണെന്നും എനിക്കറിയാം. എന്നാലും എനിക്കൊരു നിര്‍ബന്ധമുണ്ട്. എന്‍റെ ഗോശാലയിലെ വിശുദ്ധ ഗോക്കളെ ഭാര്യാസമേതനായി എത്തുന്ന ഒരാള്‍ക്ക് മാത്രമേ നല്‍കൂ. അങ്ങേയ്ക്ക് പശുവിനെ സമ്മാനമായി നല്‍കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേ ഉളളൂ. പക്ഷേ അങ്ങ് ലക്ഷ്മി ദേവിയോടൊപ്പം എന്‍റെ ആശ്രമത്തിലെത്തി ചോദിക്കുമ്പോള്‍ മാത്രമേ അത് സംഭവിക്കുകയുളളൂ.

ഭഗവാന്‍ ചിരിയോടെ മറുപടി പറഞ്ഞു. ശരി.. മഹര്‍ഷേ, നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ഞാന്‍ ചെയ്യാം. ഭഗവാന്‍ യാത്ര പറഞ്ഞ് ആശ്രമത്തില്‍ നിന്നും ഇറങ്ങി. പിന്നീട് ശ്രീനിവാസന്‍ പദ്മാവതി ദേവിയെ മാഗല്യം ചെയ്തു.  ദിവസങ്ങള്‍ക്കുശേഷം ഭഗവാന്‍ തന്‍റെ ദിവ്യ പത്നിയുമായി അഗസ്ത്യ ഋഷിയുടെ ആശ്രമത്തിലെത്തി. പക്ഷേ അന്നേരം മുനി അവിടെ ഉണ്ടായിരുന്നില്ലത്രേ. അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ഭഗവാനോട് ചോദിച്ചു. 'നിങ്ങള്‍ ആരാണ്..? ഞങ്ങള്‍ നിങ്ങള്‍ക്കായി എന്താണ് ചെയ്തു തരേണ്ടത്'...? ഭഗവാന്‍റെ മറുപടി- 'ഞാന്‍ ഭഗവാന്‍ ശ്രീനിവാസന്‍. ഇത് എന്‍റെ പത്നി പദ്മാവതി. എന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഒരു പശുവിനെ ദാനം ചെയ്യാന്‍ നിങ്ങളുടെ ആചാര്യനോട് ഞാനാവശ്യപ്പെട്ടിരുന്നു. പക്ഷേ ഞാന്‍ പത്നി സമേതനായി വന്ന് ദാനം ചോദിച്ചാല്‍ മാത്രമേ പശുവിനെ നല്‍കുകയുളളൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇക്കാര്യവുമായി ഇപ്പോള്‍ ഭാര്യാസമേതനായി എത്തിയിരിക്കുന്നത്.' 

ശിഷ്യന്മാര്‍ വിനയപൂര്‍വ്വം ഇങ്ങനെ പറഞ്ഞു- 'ഞങ്ങളുടെ ആചാര്യന്‍ ഇപ്പോഴിവിടെയില്ല. പശുവിനെ സ്വീകരിക്കുന്നതിനായി അങ്ങ് ദയവായി പിന്നീട് വരിക.' 

ഭഗവാന്‍ ചിരിയോടെ ഇങ്ങനെ പറഞ്ഞു- ഞാന്‍ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ 'ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ പരമാധികാരിയാണ്. അതുകൊണ്ട് നിങ്ങള്‍ എന്നില്‍ വിശ്വസിച്ച് എനിക്കൊരു പശുവിനെ നല്‍കൂ. ഇക്കാര്യവുമായി എനിക്കൊരിക്കല്‍ കൂടി ഇങ്ങെത്താന്‍ ബുദ്ധിമുട്ടാണ്.' 

ശിഷ്യന്മാരുടെ മറുപടി ഇപ്രാകാരം: 'തീര്‍ച്ചയായും അങ്ങ് പ്രപഞ്ചത്തിന്‍റെ അധിപനാണ്. പ്രപഞ്ചം അങ്ങയുടേതാണ്. എന്നാല്‍ ഞങ്ങളുടെ ദൈവിക ഗുരു ഞങ്ങള്‍ക്ക് പരമമാണ്.  അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ ഒരു കര്‍മ്മവും ഞങ്ങള്‍ക്ക് ചെയ്യാനാവില്ല.' 
ഭഗവാന്‍റെ മറുപടി: 'ഞാനും നിങ്ങളുടെ ആചാര്യനെ ബഹുമാനിക്കുന്നു. ആചാര്യന്‍ എത്തുമ്പോള്‍ അദ്ദേഹത്തോട് പറയൂ...ഞാന്‍ പത്നി സമേതനായിട്ടാണ് ഇന്ന്  എത്തിയതെന്ന്..' ഇത്രയും പറഞ്ഞുകൊണ്ട് ശ്രീനിവാസന്‍ തിരുമലയുടെ ദിശയിലേക്ക് നടക്കാന്‍ തുടങ്ങി. അല്പസമയത്തിനുശേഷം അഗസ്ത്യമുനി ആശ്രമത്തിലെത്തി. ശിഷ്യന്മാരില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ കേട്ട് അദ്ദേഹം വളരെ നിരാശനായി. 

ഭഗവാന്‍ പത്നീസമേതനായി ഇങ്ങെത്തിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ എനിക്കിവിടെ സന്നിഹിതനായിരിക്കാന്‍ കഴിഞ്ഞില്ല. വലിയ ദുരന്തം തന്നെ... സാരമില്ല ഭഗവാന്‍ ആഗ്രഹിച്ച പശുവിനെ നല്‍കുക തന്നെ വേണം. മുനി ഉടന്‍ ഗോശാലയിലേക്ക് കയറി. വിശുദ്ധ പശുവിനെയും കൊണ്ട് ഭഗവാനും ലക്ഷ്മിദേവിയും നടന്ന ദിശയിലേക്ക്  ഓടി. അല്പദൂരം കഴിഞ്ഞ് മുനിക്ക് ദൂരെ ഭഗവാനെയും ദേവിയെയും കാണാനായി. അവരുടെ അരികിലെത്താന്‍ മുനിവരന്‍ സര്‍വ്വശക്തിയും എടുത്ത് ഓടി. തെലുങ്ക് ഭാഷയില്‍ ഉറക്കെ വിളിച്ചു തുടങ്ങി "സ്വാമി (ദേവ) ഗോവു (പശു) ഇന്ദാ...(എടുക്കുക) തെലുങ്കില്‍ ഗോവു എന്നാല്‍ പശു 'ഇന്ദാ' എന്നാല്‍ കൊണ്ടു പോവുക.

സ്വാമി ഗോവു ഇന്ദാ....സ്വാമീ ഗോവു ഇന്ദാ... (പശുവിനെ എടുത്തുകൊളളൂ സ്വാമി) പലതവണ മുനി ഇപ്രാകാരം വിളിച്ചു കൂവിയിട്ടും ഭഗവാനും ദേവിയും തിരികെ നോക്കാതെ നടന്നുകൊണ്ടിരുന്നു. മുനീശ്വരന്‍റെ ശബ്ദം മുറുകിയതോടെ ഭഗവാനത് ശ്രദ്ധിക്കാന്‍ തുടങ്ങി. മുനിയുടെ വാക്കുകളുടെ പരിവര്‍ത്തനം ഭഗവാന്‍റെ ശ്രദ്ധയെ ആകര്‍ഷിച്ചിരിക്കണം.  'സ്വാമി ഗോവിന്ദ, സ്വാമി ഗോവിന്ദ, സ്വാമി ഗോവിന്ദ, ഗോവിന്ദ ഗോവിന്ദ'...

മഹര്‍ഷിയുടെ നിര്‍ത്താതെയുളള വിളികള്‍ക്കുശേഷം, ഭഗവാനും പത്നിയും പിന്തിരിഞ്ഞ് മഹര്‍ഷിയില്‍ നിന്നും വിശുദ്ധ പശുവിനെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ശേഷം മുനിയോടായി ഇപ്രകാരം പറഞ്ഞത്രേ.

'മുനിവരാ...  ബോധാവസ്ഥയിലോ അബോധാവസ്ഥയിലോ അങ്ങ് എനിക്കേറ്റവും പ്രിയപ്പെട്ടതായ 'ഗോവിന്ദ...ഗോവിന്ദ'  എന്ന നാമം 108 പ്രാവശ്യം ഇതിനകം ഉച്ചരിച്ചു. കലിയുഗാന്ത്യം വരെ പുണ്യസപ്തമായ ഏഴ് മലകളില്‍ ഒരു വിഗ്രഹരൂപത്തില്‍ ഞാന്‍ ഭൂമിയില്‍ വസിക്കും. എന്‍റെ എല്ലാ ഭക്തന്മാരും എന്നെ 'ഗോവിന്ദ' എന്ന നാമം വിളിക്കും. ഈ പുണ്യമായ ഏഴുമലകളില്‍ എനിക്കായി ഒരു ക്ഷേത്രം പണിയും. എല്ലാ ദിവസവും എന്നെ ദര്‍ശിക്കാന്‍ ധാരാളം  ഭക്തര്‍ എത്തും. മല കയറുമ്പോഴോ ക്ഷേത്രത്തിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോഴോ ഭക്തര്‍ എന്നെ ഗോവിന്ദാ എന്ന്  വിളിക്കും. ഭക്തര്‍ എന്നെ ഗോവിന്ദാ എന്ന് വിളിക്കുമ്പോഴെല്ലാം നിങ്ങളെയും ഓര്‍ക്കും. സ്നേഹ നിര്‍ഭരമായ ഗോവിന്ദനാമത്തിന് നിദാനമായ ഐതീഹ്യമാണിതത്രേ... ഏതെങ്കിലും കാരണവശാല്‍ ഭക്തന് ക്ഷേത്രത്തിലേക്ക് വരാനാകാതെ ആയാലും എന്‍റെ ഗോവിന്ദ എന്ന പേര് ഓര്‍ക്കുക. അവന്‍റെ അഭിലാഷം നിറവേറുകതന്നെ ചെയ്യും. ഏഴുമല കയറുമ്പോള്‍ ഗോവിന്ദനാമം വിളിക്കുന്ന എല്ലാ ഭക്തര്‍ക്കും ഞാന്‍ മോക്ഷം നല്‍കും.

Photo Courtesy - Google