സംഗീത ഇതിഹാസം ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഓര്‍മ്മയായിട്ട് അരനൂറ്റാണ്ട്.

സംഗീത ഇതിഹാസം ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഓര്‍മ്മയായിട്ട് അരനൂറ്റാണ്ട്.

HIGHLIGHTS

ഭൈരവി അടതാള വര്‍ണ്ണവും, വാതാപിഗണപതീം, പാവനഗുരു, രക്ഷമാം ശരണാഗതം, കരുണ ചെയ്യാന്‍ തുടങ്ങിയ കീര്‍ത്തനങ്ങളാണ് അന്നവിടെ അദ്ദേഹം പാടിയത്. അവസാനം പാടിയ 'വന്ദേമാതരം...' എന്ന ശ്ലോകം പാടുമ്പോള്‍ ചെമ്പൈ ഭാഗവതരുടെ ശബ്ദസൗന്ദര്യം പൂര്‍ണ്ണമായും ഉണ്ടായിരുന്നതായി അന്ന് അവിടെ ഉണ്ടായിരുന്ന കേള്‍വിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കച്ചേരിക്ക് ശേഷം അദ്ദേഹം തന്‍റെ ഇഷ്ടദേവനായ കൃഷ്ണഭഗവാന്‍റെ മുമ്പിലെത്തി. തൊഴുകയ്യോടെ പ്രാര്‍ത്ഥിച്ചു. 'എല്ലാ ആഗ്രഹങ്ങളും അങ്ങ് സാധിച്ചുതന്നു...എനിക്കിനി തിരികെ വന്നൂടെ...'

 

ജനനം: 1896 ഓഗസ്റ്റ് 28
മരണം: 1974 ഒക്ടോബര്‍ 16

ശുദ്ധസംഗീതത്തിന്‍റെ നിറവിരുന്നൊരുക്കിയ സംഗീത അവതാരം. വിസ്മയിപ്പിക്കുന്ന സംഗീതജ്ഞാനം, അ്വ്വിതീയമായ സ്വരശുദ്ധി, അതിശയിപ്പിക്കുന്ന താളബോധം. 70 വര്‍ഷത്തെ സംഗീതസപര്യയിലൂടെ കര്‍ണ്ണാടക സംഗീതത്തെ വിശ്വപ്രശസ്തിയിലേക്ക് നയിച്ച ഗുരുശ്രേഷ്ഠന്‍ ഇതായിരുന്നു സംഗീതകലാനിധി ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍.
1907 ല്‍ ഗുരുവായൂരും വൈക്കത്തും സംഗീതക്കച്ചേരികള്‍ നടത്തി. ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദം ചെമ്പൈ ഭാഗവതരുടെ പ്രത്യേകതയായിരുന്നു. 

സ്വരശുദ്ധിക്കൊപ്പം അഗാധസംഗീതജ്ഞാനവും അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. തന്‍റെ എല്ലാ ഉയര്‍ച്ചകള്‍ക്കുമുള്ള കാരണഹേതു. സാക്ഷാല്‍ ഗുരുവായൂരപ്പനെന്ന് അദ്ദേഹം വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നു. ജാതിയോ മതമോ നോക്കാതെ ഏവരേയും സംഗീതം അഭ്യസിപ്പിക്കുകയും 'ബലേ ബലേ...' പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കാലങ്ങള്‍ക്ക് അപ്പുറവും ചിന്തിക്കാന്‍ കഴിഞ്ഞതോടെ പി. ലീലയും യേശുദാസും ജയവിജയന്മാരും മഹാഗുരുവിന്‍റെ ശിഷ്യരായി.

1974 ഒക്ടോബര്‍ 16 ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു അദ്ദേഹം അവസാനമായി സംഗീതക്കച്ചേരി അവതരിപ്പിക്കുന്നത്. കച്ചേരി അവസാനിപ്പിക്കാനുള്ള നേരമായിട്ടും അദ്ദേഹം ആലാപനം തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന ഒ.എം.വി. നമ്പൂതിരിപ്പാട് 'കച്ചേരി അവസാനിപ്പിച്ചൂടെ...' എന്ന് ഭാഗവതരോട് ചോദിച്ചു. 'ഇനിയും പാടണം' എന്നായിരുന്നത്രേ മറുപടി.

ഭൈരവി അടതാള വര്‍ണ്ണവും, വാതാപിഗണപതീം, പാവനഗുരു, രക്ഷമാം ശരണാഗതം, കരുണ ചെയ്യാന്‍ തുടങ്ങിയ കീര്‍ത്തനങ്ങളാണ് അന്നവിടെ അദ്ദേഹം പാടിയത്. അവസാനം പാടിയ 'വന്ദേമാതരം...' എന്ന ശ്ലോകം പാടുമ്പോള്‍ ചെമ്പൈ ഭാഗവതരുടെ ശബ്ദസൗന്ദര്യം പൂര്‍ണ്ണമായും ഉണ്ടായിരുന്നതായി അന്ന് അവിടെ ഉണ്ടായിരുന്ന കേള്‍വിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കച്ചേരിക്ക് ശേഷം അദ്ദേഹം തന്‍റെ ഇഷ്ടദേവനായ കൃഷ്ണഭഗവാന്‍റെ മുമ്പിലെത്തി. തൊഴുകയ്യോടെ പ്രാര്‍ത്ഥിച്ചു.

'എല്ലാ ആഗ്രഹങ്ങളും അങ്ങ് സാധിച്ചുതന്നു...എനിക്കിനി തിരികെ വന്നൂടെ...' അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനകേട്ടുകൊണ്ട് സമീപം നിന്ന ചെണ്ടവിദ്വാന്‍ ചെതലി രാമമാരാര്‍ സങ്കടത്തോടെ ഇപ്രകാരം അദ്ദേഹത്തോടായി പറഞ്ഞത്രേ 'സംഗീതത്തിന് വേണ്ടി അങ്ങ് ഇനിയും ജീവിക്കണം...'

'അത് ഗുരുവായൂരപ്പനും ഞാനും തമ്മിലുള്ള കാര്യം.. ഭഗവാന്‍ തീരുമാനിക്കട്ടെ...' എന്നായിരുന്നു ഭാഗവതരുടെ മറുപടി. അല്‍പ്പം കഴിഞ്ഞ് വിശ്രമിക്കാനായി ശിഷ്യനായ ഒളപ്പമണ്ണ വാസുദേവന്‍ നമ്പൂതിരിയുടെ ഇല്ലത്തേയ്ക്ക് പോയി. അദ്ദേഹവുമായി സംസാരിച്ചിരിക്കെ ഭാഗവതര്‍ കുഴഞ്ഞുവീണു. താമസംവിനാ അദ്ദേഹം വിഷ്ണുപാദം പൂകി. അനായാസമരണം ആഗ്രഹിച്ച സംഗീതസാമ്രാട്ടിന്‍റെ സ്മരണകള്‍ക്ക് കണ്ണീര്‍ പ്രണാമം.

സംഗീതസാമ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശബ്ദം അപ്രതീക്ഷിതമായി നിലച്ചു. അദ്ദേഹം ഗുരുവായൂരമ്പലത്തിലെത്തി ഭജനമിരുന്ന് തന്‍റെ പൊയ്പ്പോയ ശബ്ദം തിരികെപ്പിടിച്ച സംഭവകഥ ഇപ്രകാരം:

ഏകാദശിദിനം ചെമ്പൈ ഭാഗവതര്‍ സ്ഥിരമായി ഗുരുവായൂരമ്പലത്തിലെത്തി സംഗീത ക്കച്ചേരി നടത്തുന്നത് പതിവായിരുന്നു. ഒരിക്കല്‍ ഓര്‍മ്മപ്പിശകില്‍ അദ്ദേഹം മറ്റൊരിടത്ത് കച്ചേരിക്ക് പോയത്രേ. പാടിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്‍റെ ശബ്ദം പുറത്തേയ്ക്ക് വരാതെയായി. പെട്ടെന്ന് അദ്ദേഹം ഇന്ന് ഏകാദശിയാണെന്നും ഗുരുവായൂരപ്പന്‍റെ തിരുമുമ്പില്‍ ഇന്ന് പാടേണ്ട ദിനമായിരുന്നെന്നും ഓര്‍മ്മിച്ചു. അബദ്ധം സംഭവിച്ചതില്‍ ഭഗവാനോട് മാപ്പിരന്ന് ഉടന്‍തന്നെ അദ്ദേഹം ഗുരുവായൂരിലെത്തി ഭജിക്കാന്‍ തുടങ്ങി. രണ്ടാം ദിനം ഗുരുവായൂരമ്പലത്തിന് മുന്നില്‍ തൊഴുത് കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന സംഗീതചക്രവര്‍ത്തിയെ, അഷ്ടവൈദ്യ പ്രമുഖന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി കാണുന്നു. അദ്ദേഹം വൈദ്യനാഥ ഭാഗവതരെ തൊട്ട് ഇപ്രകാരം പറഞ്ഞു. 'അങ്ങ് സങ്കടപ്പെടേണ്ടതില്ല.. പ്രതിഫലം കൂടാതെ ഞാന്‍ അങ്ങയെ ചികിത്സിക്കാം...'

ഗുരുവായൂരപ്പന്‍റെ അനുഗ്രഹത്താല്‍ ഭാവിയില്‍ കൂടുതല്‍ നന്നായി പാടാന്‍ അങ്ങേയ്ക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്...' ചികിത്സ പെരിങ്ങോട്ട് പൂമുള്ളി മനയില്‍ വച്ചാകാമെന്നും തീരുമാനിക്കുന്നു. വൈദ്യമഠം അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്ന ഒരു ഗുളിക 'നയോപായം' എന്ന കഷായത്തില്‍ ചേര്‍ത്ത് ഉള്ളിലാക്കാന്‍ കൊടുക്കുകയും ചെയ്തു.

ഗുരുവായൂരപ്പന്‍റെ മുന്നില്‍ വച്ച് എന്തെങ്കിലും പ്രതിഫലം വേണ്ടേയെന്ന് ഭാഗവതര്‍ അവ്യക്തമായി ചോദിച്ചെങ്കിലും അങ്ങ് ഇനി പാടിത്തുടങ്ങുമ്പോള്‍ പൂമുള്ളി മനയിലെത്തി ഏഴാം തമ്പുരാനായ രാമന്‍ നമ്പൂതിരിപ്പാടിനെ ശിഷ്യനാക്കി അദ്ദേഹത്തെ സംഗീതം അഭ്യസിപ്പിച്ചാല്‍ കൊള്ളാം. പ്രതിഫലം അങ്ങനെയാകട്ടെ എന്നായിരുന്നത്രേ വൈദ്യമഠത്തിന്‍റെ മറുപടി.

ബുദ്ധിമാനും, സഹൃദയനുമായ പൂമുള്ളി മനയില്‍ രാമന്‍ നമ്പൂതിരിപ്പാട് നല്ല സംഗീത വാസനയുള്ള വ്യക്തിയാണെന്നും വൈദ്യമഠം പറഞ്ഞു. അങ്ങയുടെ ശബ്ദവുമായി ഏറെ സാമ്യമുള്ള ശബ്ദമാണ് രാമന്‍ നമ്പൂതിരിപ്പാടിന്‍റേതെന്നും രാമന്‍ നമ്പൂതിരിപ്പാട് കൂട്ടിച്ചേര്‍ത്തു. ഭാഗവതര്‍ തലയാട്ടി സമ്മതം അറിയിക്കുന്നു. പൂമുള്ളി മനയില്‍ വച്ച് ഭാഗവതര്‍ക്കുള്ള ചികിത്സ ആരംഭിക്കുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ഒടുവില്‍ ഭാഗവതരുടെ ശബ്ദം തിരികെ ലഭിക്കുന്നു. മാത്രവുമല്ല പഴയതിനേക്കാള്‍ ഏറെ നന്നായ ശബ്ദം.

ശ്രവണസുന്ദരവും പ്രൗഢവുമായ ഭാഗവതരുടെ ശബ്ദംകേട്ട് അദ്ദേഹത്തിന്‍റെ പരിചയക്കാര്‍ അത്ഭുതപ്പെട്ടു. പൂമുള്ളി മനയ്ക്കല്‍ രാമന്‍ നമ്പൂതിരിപ്പാടിനെ ശിഷ്യനാക്കി ഭാഗവതര്‍ വാക്കുപാലിച്ചു. മാത്രവുമല്ല ഒമ്പത് വര്‍ഷക്കാലം ഭാഗവതര്‍ പൂമള്ളി മനയില്‍ താമസിച്ച് രാമന്‍ നമ്പൂതിരിപ്പാടിനെ നല്ലൊരു ഗായകനാക്കിയത്രേ. അദ്ദേഹത്തിന്‍റെ അക്കാലത്തെ സംഗീത സദസിലൊക്കെ രാമന്‍ നമ്പൂതിരിപ്പാടും ഭാഗവതര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം ആരംഭിക്കാന്‍ മുന്‍കൈ എടുത്തവരില്‍ പ്രധാനിയായിരുന്നു രാമന്‍ നമ്പൂതിരിപ്പാട്.