ശ്രീകൃഷ്ണന്‍റെ ജീവിതസന്ദേശങ്ങള്‍

ശ്രീകൃഷ്ണന്‍റെ ജീവിതസന്ദേശങ്ങള്‍

HIGHLIGHTS

ഒരിക്കലും കരയാത്ത, സദാ പുഞ്ചിരിക്കുന്ന കര്‍മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയായിരുന്നു ശ്രീകൃഷ്ണന്‍. അധര്‍മ്മത്തിന്‍റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍ പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത്.

 

ശ്രീകൃഷ്ണന്‍ പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു അവതാരമൂര്‍ത്തിയാണ്. ഒരു പച്ചമനുഷ്യനായി ജീവിച്ച് ധര്‍മ്മവും അധര്‍മ്മവും വ്യാഖ്യാനിച്ചുതന്നു. സത്യം, ന്യായം, നീതി ഇവയുടെ താത്വികവശവും പ്രായോഗികവശവും വ്യക്തമാക്കിത്തന്നു ഭഗവാന്‍. ഈശ്വരനും, ദാസനും, യജമാനനും, മിത്രവും, തേരാളിയുമായെല്ലാം ജീവിച്ചുകാട്ടിത്തന്ന ശ്രീകൃഷ്ണചരിതം ഭാരതീയ ജനതയുടെ ഹൃദയത്തിലേക്ക് വാരിവിതറിയ നന്മകളേതെന്ന് ഒന്ന് വിലയിരുത്താം.

ഒരിക്കലും കരയാത്ത, സദാ പുഞ്ചിരിക്കുന്ന കര്‍മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയായിരുന്നു ശ്രീകൃഷ്ണന്‍. തന്‍റെ അമ്മാവനെ വധിക്കുകയും സ്വേച്ഛാധിപതിയായ പുത്രനാല്‍ തുറുങ്കിലടക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിക്കുകയുമാണുണ്ടായത്. കൃഷ്ണന്‍ തന്‍റെ ബാലചാപല്യങ്ങളും കുസൃതികളും പ്രേമകേളികളും ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി മഥുരയില്‍ നിന്ന് ദ്വാരകയിലേക്ക് പോയി ഒരു പട്ടണം നിര്‍മ്മിച്ചു. പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 

എപ്പോഴും ഒരു രാജസ്രഷ്ടാവായിരുന്നതല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചടക്കാന്‍ ആഗ്രഹിച്ചില്ല. രാജതന്ത്രം, രാഷ്ട്രനിര്‍മ്മാണം, യുദ്ധം ഇവയെക്കുറിച്ച് ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തില്‍ ഇരുന്നില്ല. യഥാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയെപ്പോലും ഭരിച്ചില്ല. അധര്‍മ്മത്തെ അടക്കുന്നതിലും ധര്‍മ്മത്തെ ഉദ്ധരിപ്പിക്കുന്നതിലും സദാ വ്യാപൃതനായിരുന്നു.

യുദ്ധരംഗത്ത് തന്‍റെ ബന്ധുക്കളെയും ഗുരുജനങ്ങളെയും കണ്ടു വിഭ്രാന്തിപൂണ്ട അര്‍ജ്ജുനന്‍റെ ആശയക്കുഴപ്പത്തിന് ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ ഫലപ്രദമായ നിശ്ചിത വചനങ്ങളെകൊണ്ട് ഒരു ശസ്ത്രക്രിയയാണ് ശ്രീകൃഷ്ണന്‍ ചെയ്തത്. അതിന് യുക്തമായ ശാസ്ത്രം തന്നെ ഉപയോഗിച്ചു.

മാനസികമായ തളര്‍ച്ചയ്ക്ക് സമഗ്രചികിത്സ ഭഗവത്ഗീതയിലൂടെ ഭഗവാന്‍ കൊടുത്തു. ജീവിതതത്ത്വശാസ്ത്രവിശകലനത്തിന് ഈ യുദ്ധരംഗത്തെക്കാളും നല്ലൊരു പശ്ചാത്തലം ഒരുക്കാനാവില്ല.

ഈ കാലഘട്ടത്തില്‍ അര്‍ജ്ജുനന്‍റെ സ്ഥിതിയിലായവര്‍ ഇന്ന് സമൂഹത്തിലേറെയുണ്ട്. അവര്‍ക്ക് ഇതിനെ ഉപയുക്തമാക്കാന്‍ കഴിയും. ആയതിന് അര്‍ജ്ജുനന്‍റെ ശ്രദ്ധയും ത്വരയും സമീപനത്തില്‍ വേണമെന്ന് മാത്രം. കൃഷ്ണന്‍ ഒരു നോക്കുകൊണ്ടോ അല്‍പ്പം വാക്കുകള്‍ കൊണ്ടോ അര്‍ജ്ജുനനെ പഠിപ്പിച്ചത് എഴുന്നൂറ് ശ്ലോകങ്ങളുള്ള ഗീതയിലൂടെ സഞ്ജയന്‍റെ വാക്കുകളായി വ്യാസാചാര്യന്‍ നമുക്ക് നല്‍കിയിരിക്കുന്നു.

പ്രേമത്തിന്‍റെ മൂര്‍ത്തിഭാവമായിരിക്കാനും അതേസമയം പൂര്‍ണ്ണമായും അസംഗനായിരിക്കാനും തനിക്കുള്ള കഴിവ് സാമ്രാജ്യസ്ഥാപനത്തിനായും അത് അര്‍ഹതയുള്ളവരെ ഭരിക്കാനേല്‍പ്പിക്കുന്നതിനായും ഉപയോഗിച്ചു.

ഇതെല്ലാം ലോകത്തിന് കാട്ടിക്കൊടുത്ത വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്‍- ഗോപീവല്ലഭന്‍, മഥുരാവീരന്‍, കംസനിഗ്രഹന്‍, ദ്വാരകാപതി, അര്‍ജ്ജുനസുഹൃത്ത്, മഹാഭാരത യുദ്ധത്തിന്‍റെ കേന്ദ്രബിന്ദു എന്നീ നിലയില്‍ വിരാജിച്ചു. ദുഷ്കൃതികളുടെ വിനാശവും സാധുജനപരിത്രാണനവുമെന്ന തന്‍റെ ലീല അവസാനിപ്പിച്ചു. അവതാരസ്വരൂപം വെടിഞ്ഞു ബ്രഹ്മഭാവത്തില്‍ ലയിച്ചു. അന്യരെ സ്നേഹിച്ചും സേവിച്ചും ഫലേച്ഛ കൂടാതെ ഒരു കര്‍മ്മയോഗിയായി ഭഗവാന്‍ എല്ലാവരുടെയും ഇടയില്‍- ഈ ഭൂമുഖത്ത് സ്വദേശി എന്നതിലുപരി ഒരു പ്രവാസിയെന്ന നിലയില്‍ ജീവിതം നയിച്ചു.

ശ്രീകൃഷ്ണന്‍റെ ജീവിതസന്ദേശങ്ങള്‍

ജീവിതത്തില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടതുകൊണ്ടാണ് കൃഷ്ണഭഗവാന്‍ എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്. ഒരര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് ജനിച്ചു.

ചിരിച്ചുകൊണ്ട് ജീവിച്ച്, ചിരിച്ചുകൊണ്ട് ശരീരം വെടിഞ്ഞവനാണ് ശ്രീകൃഷ്ണന്‍.

എല്ലാ കര്‍മ്മരംഗത്തും വലുപ്പച്ചെറുപ്പമില്ലാതെ സകല കര്‍മ്മങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു. എത്ര വലിയ ചുമതലകള്‍ വഹിക്കുമ്പോഴും ഭഗവാന്‍ ചിരിക്കാന്‍ മറന്നില്ല. അല്‍പ്പസ്വല്‍പ്പം സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അഹങ്കാരം തലയ്ക്ക് പിടിക്കുന്നവരുടെ ഇടയില്‍ സര്‍വ്വശക്തനായിട്ടും തന്‍റെ ശക്തിയില്‍ അഹങ്കാരം ലവലേശമില്ലായിരുന്നു. ഭൂമിയോളം ക്ഷമിച്ചു നിവൃത്തിയില്ലാതെയാണ് കംസനെ പാഠം പഠിപ്പിക്കേണ്ടി വന്നത്.

അധര്‍മ്മത്തിന്‍റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍ പ്പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത്.

സ്വയം പാപം അനുഷ്ഠിക്കാതിരിക്കാനും പുണ്യമനുഷ്ഠിക്കേണ്ടതെങ്ങനെയെന്ന് ഉപദേശിച്ചു പുണ്യാത്മാക്കളായി മറ്റുള്ളവരെ മാറ്റിയെടുക്കാനുമായിട്ടാണ് ശ്രീകൃഷ്ണന്‍ ശ്രമിച്ചത്. 

തന്നോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം കോരിച്ചൊരിഞ്ഞ ആ പരമാത്മാവ് ദേഹം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പെയ്ത വേടന് പരമപദം നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയവനാണ്. സദാകര്‍മ്മനിരതനായ കൃഷ്ണന്‍ തനിക്ക് കിട്ടിയ വേഷങ്ങളെല്ലാം രാജാവിന്‍റെയും യോദ്ധാവിന്‍റെയും ദൂതന്‍റെയും തേരാളിയുടെയും ഗോപികാനാഥന്‍റെയും എന്നുവേണ്ട വൈവിധ്യമാര്‍ന്ന എല്ലാ വേഷങ്ങളും പൂര്‍ണ്ണമായി ആടിത്തീര്‍ത്തു.

ശ്രീകൃഷ്ണനെ ഭജിക്കുന്നതോടൊപ്പം ഭഗവാന്‍ കാട്ടിത്തന്ന സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും ന്യായത്തിന്‍റെയും പാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ ഭഗവത്പ്രീതി ഉണ്ടാകുവെന്ന് ഉറച്ചുവിശ്വസിച്ച് മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ.

ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ.. കൃഷ്ണാര്‍പ്പണം.

തരവത്ത് ശങ്കരനുണ്ണി,
(9847118340)