
ഉഗ്രവിഷമുള്ള കരിമ്പാലില്‍ കൃഷ്ണസര്‍പ്പം
ലോകമെമ്പാടും ഏറെ പ്രശസ്തമായ നാഗരാജാക്ഷേത്രങ്ങളില്‍ പ്രമുഖമാണ് 'മണ്ണാറശാല നാഗരാജാക്ഷേത്രം.' ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളും പ്രത്യേകതകളും:-
മണ്ണാറശാല ആയില്യം ഒക്ടോബര്‍ -26 ന്
പണ്ട് രാജഭരണകാലത്ത് മഹാരാജാവിന്‍റെ നിര്‍ദ്ദേശപ്രകാരം കരിമ്പാലില്‍ കോയിക്കല്‍ നിന്ന് ഉഗ്രവിഷമുള്ള സര്‍പ്പത്തെ ചെറുതന കരിമ്പന്നൂര്‍ ഇല്ലത്തിന്‍റെ കന്നിക്കോണില്‍ പ്രതിഷ്ഠിക്കുകയുണ്ടായി.
നാട്ടിലുള്ളവര്‍ക്കും വഴിയാത്രക്കാര്‍ക്കും വഴിനടക്കാന്‍ ഉപദ്രവം ഉണ്ടാക്കിയിരുന്ന സര്‍പ്പമായിരുന്നു ഇത്. അത്യധികം ഭീതിയോടെയാണ് ജനം കഴിഞ്ഞിരുന്നത്. ക്രൗര്യമാര്‍ന്ന സര്‍പ്പത്തെ ഒഴിപ്പിക്കാന്‍ രാജാവിന്‍റെ അനുമതിയോടെ ഉദ്യോഗസ്ഥവൃന്ദം പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും ഒന്നും ഫലം കണ്ടില്ല.
പോംവഴി നിര്‍ദ്ദേശിക്കാനായി രാജാവ് പലരേയും വരുത്തിയെങ്കിലും ഓരോരുത്തരായി
ഒഴിഞ്ഞുമാറിപ്പോയി.
കരിമ്പാലക്കെട്ടിന് സമീപമുള്ള പാമ്പിനെ ഒഴിപ്പിക്കുന്ന കാര്യം ജനങ്ങള്‍ വലിയ അമ്മയെ ധരിപ്പിച്ചു.
ജനങ്ങളുടെ രക്ഷയാണ് ഏറ്റവും വലുത്. അമ്മ നിലവറയില്‍ തൊഴുത് നമസ്ക്കരിച്ച് 'ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണമേ' എന്ന് അപേക്ഷിച്ചു.
അന്ന് ഇല്ലത്ത് പ്രായപൂര്‍ത്തിയായ ആണുങ്ങള്‍ ഇല്ലാതിരുന്ന സമയമായിരുന്നു. ഇല്ലത്തുനിന്ന് സമാവര്‍ത്തനം കഴിഞ്ഞ ഒരു ബാലനെ അദ്ദേഹത്തിന്‍റെ മുത്തശ്ശിയായ വലിയഅമ്മ ചെറുതനയ്ക്ക് പറഞ്ഞയച്ചു.
'സര്‍പ്പം അക്രമത്തിന് എത്തിയാല്‍ കമുകിന്‍ പൂക്കുലയും, മഞ്ഞള്‍പ്പൊടിയും വര്‍ഷിക്കണം. പുതിയ മണ്‍കുടത്തില്‍ കയറിയാല്‍ പട്ടിട്ട് മൂടി, പുല്‍കയര്‍ കൊണ്ട് കെട്ടി ഇങ്ങ് കൊണ്ടുപോരണം!' അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിദ്ധമന്ത്രം ജപിച്ചും ശുദ്ധജലം തളിച്ച് സമ്മോഹനമന്ത്രം ഉരുവിടണം. ജപിച്ച ഭസ്മം കൊടുത്ത് കുട്ടിയെ അമ്മ അനുഗ്രഹിച്ചുവിട്ടു.
അനന്തരം ഭയഭക്തിയോടെ കരിമ്പാലിക്കാവിന്‍റെ ഉത്തമസ്ഥാനത്ത് പുണ്യാഹം തളിച്ച് പൂജയ്ക്കിരുന്നു.
നിമിഷങ്ങള്‍ക്കകം, ഭയപ്പെടുത്തി ഓടിക്കാനായി ഉഗ്രവിഷമുള്ള സര്‍പ്പം പാഞ്ഞുവന്നു.
കാഴ്ചക്കാരെല്ലാം അകന്നുമാറി.
ഫണം വിടര്‍ത്തി നിന്ന സര്‍പ്പം വായപൊളിച്ച് ക്രൗര്യത്തോടെ നാവ് പുറത്തേക്ക് നീട്ടി.
തന്‍റെ പക്കല്‍ കരുതിവച്ചിരുന്ന മഞ്ഞള്‍പൊടി വിതറുകയും കമുകിന്‍ പൂക്കുല മണികളാക്കി സമര്‍പ്പിക്കുകയും ചെയ്തതോടെ സര്‍പ്പം ക്രൗര്യം വെടിഞ്ഞ് പത്തി താഴ്ത്തി സാവധാനം കുടത്തിനുള്ളിലേക്ക് ഇഴഞ്ഞിറങ്ങി. പെട്ടെന്നുതന്നെ ബാലന്‍ ആ കുടം പട്ടിട്ട് മൂടി.
ഭയചകിതരായി നിന്നവര്‍ അടുത്തുവന്നു. എല്ലാവര്‍ക്കും സന്തോഷമായി.
നാഗസ്തുതികള്‍ പലരും ചേര്‍ന്ന് ആലപിക്കുകയുണ്ടായി. ഒപ്പം പുള്ളോത്തി കുടംകൊട്ടിപാടി.
രാജപരിവാരങ്ങള്‍ക്കൊപ്പം കുതിരവണ്ടിയില്‍ സര്‍പ്പം നിറഞ്ഞ കുടവുമായി ബാലന്‍ ഇല്ലത്തെത്തി.
പടിപ്പുരഭാഗത്ത് എത്തിയപ്പോള്‍ വേറെയും സര്‍പ്പങ്ങള്‍ എതിരേല്‍ക്കാനായി അവിടെ സന്നിഹിതരായിരുന്നു.
ചെറുതന എന്ന സ്ഥലത്താണ് ഈ സര്‍പ്പത്തെ പ്രതിഷ്ഠിക്കേണ്ടതെന്നും അതിന്‍റെ പ്രാധാന്യവും മുത്തശ്ശിക്ക് നന്നായി അറിയാമായിരുന്നു.
രാജകല്‍പ്പനപ്രകാരം ചെറുതനയിലെ കരിമ്പല്ലൂര്‍ ഇല്ലവും പറമ്പും മണ്ണാറശാലയിലേക്ക് തുല്യം ചാര്‍ത്തി നല്‍കുകയുണ്ടായി. കൂട്ടത്തില്‍ കരിമ്പന്നൂര്‍ നമ്പൂതിരിയുടെ ഉപാസനാമൂര്‍ത്തിയായ യക്ഷിയുടെ ചുമതലയും. അതുവരെയും ഏതെങ്കിലും ഒരു നമ്പൂതിരിയെക്കൊണ്ടുള്ള വാര്‍ഷികപൂജയും കുരുതിയും കഴിപ്പിക്കുകയായിരുന്നു പതിവ്.
അങ്ങനെ കരിമ്പന്നൂര്‍ ഇല്ലത്തിന്‍റെ തെക്കുപടിഞ്ഞാറെ മൂലയില്‍ കരിമ്പാലില്‍ സര്‍പ്പത്തിന് സ്ഥാനം ലഭിച്ചു. ആള്‍പ്പാര്‍പ്പില്ലാതെ വെട്ടും കിളയും ഇല്ലാതിരുന്ന കാട്ടുപ്രദേശത്ത് അതിര്‍ത്തി നിശ്ചയിച്ച്, കുടംതുറന്ന് പാമ്പിനെ വിടുകയും ചെയ്തു.
മനുഷ്യസമ്പര്‍ക്കമില്ലാതെ ഏത് പ്രദേശവും പന്ത്രണ്ട് കൊല്ലത്തിലധികം കിടന്നാല്‍ അത് സര്‍പ്പങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും, അവിടം മനുഷ്യവാസയോഗ്യമാകണമെങ്കില്‍ സര്‍പ്പങ്ങള്‍ക്കായി കുറെ സ്ഥലം വേറെ നീക്കിവച്ച് ആസ്ഥാനം കല്‍പ്പിക്കണമെന്നുമാണ് പരശുരാമ കല്‍പപ്പിതം.
ഇവിടുത്തെ സര്‍പ്പങ്ങള്‍ക്ക് കരിമൂര്‍ഖന്‍റെ രൂപവും ഭാവവുമാണ്. ശരീരം നിറയെ വെള്ളവരയും പുള്ളികളുമാണ്. ഇതിന്‍റെ സീല്‍ക്കാരംപോലും ഏതൊരു ജീവിയേയും ഞെട്ടിക്കാന്‍ പോന്നതാണ്.
മണ്ണാറശാല ഇല്ലത്തുനിന്ന് ആരും ഈ കാവിലെ സര്‍പ്പത്തെ ലക്ഷ്യമാക്കി എത്തിയില്ലെങ്കില്‍, കിലോമീറ്ററുകള്‍ താണ്ടി സര്‍പ്പം ഇവിടേക്ക് എത്താറുണ്ട്.
എത്തിയാലും പടിപ്പുര കടന്ന് അകത്തേയ്ക്ക് കടക്കാതെ പടിപ്പുര വാതില്‍ക്കല്‍തന്നെ ഏറെ നേരം നില്‍ക്കുകയാണ് പതിവ്. അകത്തേയ്ക്ക് കടത്തിവിടാതിരിക്കാന്‍ ഈ സമയം കുറെ മഞ്ഞച്ചേരകളും എത്തും.
അതിഥി വന്ന വിവരം അറിഞ്ഞ് വലിയ അമ്മ എത്തും.
'എന്തെങ്കിലും സങ്കടമുണ്ടെങ്കില്‍ പ്രശ്നം നോക്കി പരിഹാരം ചെയ്തോളാ'മെന്ന് വലിയഅമ്മ പ്രാര്‍ത്ഥിക്കുന്നതോടെ ആ ഉഗ്രസര്‍പ്പം ഇഴഞ്ഞ് അപ്രത്യക്ഷമാകാറാണ് പതിവ്.
കുര്യാങ്കാവില്‍ ശാസ്താവ്
മണ്ണാറശാല നാഗരാജാക്ഷേത്രത്തിലെ മഹത്തായ അപ്പൂപ്പന്‍കാവില്‍നിന്നും അല്‍പ്പം വടക്കുമാറിയാണ് കുര്യാങ്കാവില്‍ ധര്‍മ്മശാസ്താക്ഷേത്രം.
നാഗരാജക്ഷേത്രത്തിന് മുന്‍പുതന്നെ ഈ ശാസ്താക്ഷേത്രം ഉണ്ടായിരുന്നതായും ഈ ശാസ്താവാണ് നാഗരാജ പ്രതിഷ്ഠയുള്ള സ്ഥാനം പരശുരാമന് കാട്ടിക്കൊടുത്തതെന്നും ഐതിഹ്യമുണ്ട്.
കറുത്തവസ്ത്രം ധരിച്ച് കറുത്തുനീണ്ട ചികുരഭാരത്തോടെ കയ്യില്‍ ലോഹദണ്ഡും കഴുത്തില്‍ രുദ്രാക്ഷവും ധരിച്ച യതിവര്യനായാണ് സങ്കല്‍പ്പം.
ഏത് ആപത്ഘട്ടങ്ങളിലും ഈ ശാസ്താവാണ് ഒപ്പമുണ്ടാകാറുള്ളത്. ഏതൊരു സന്ദര്‍ഭത്തിലും ശാസ്താവിനെ പ്രത്യേകം പ്രാര്‍ത്ഥിച്ചശേഷമാണ് ഇവിടെയുള്ളവര്‍ പുറപ്പെടുക.
നിത്യപൂജയും, വര്‍ഷത്തിലൊരിക്കല്‍ അടനിവേദ്യം ഉള്‍പ്പെട്ട പ്രത്യേകപൂജയും നടത്തപ്പെടുന്ന ഇവിടെ ശാസ്താംപാട്ടും ഏറെ വിശേഷമായി നടത്തിപ്പോരുന്നു.
തേങ്ങ അടിക്കലും വെടിവഴിപാടുമാണ് ഏറെ വിശേഷപ്പെട്ട വഴിപാടിനങ്ങള്‍. എന്ത് സാധനങ്ങള്‍ കളവുപോയാലും കുര്യാങ്കാവില്‍ ശാസ്താവിനെവിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ എത്രയും വേഗം അവ കൈകളില്‍ എത്താറുള്ളതായി അനുഭവസ്ഥര്‍ പറയാറുണ്ട്.
ഈ ശാസ്താവിന്‍റെ കാവ് കുര്യാങ്കാവ് എന്ന പേരില്‍ അറിയപ്പെടുന്നു. വളരെ ധൃതിയിലുള്ള പോക്കും, കറുപ്പ് പുള്ളികളും മൂന്നടി നീളവുമാണ് ഇവിടുത്തെ സര്‍പ്പങ്ങളുടെ പ്രത്യേകത.
കാവിനോട് ചേര്‍ന്നുള്ള കുളം കുര്യാങ്കുളം എന്നും അറിയപ്പെടുന്നു. ദേവാംഗനമാര്‍ എത്താറുള്ള കുളം എന്നുകൂടി ഐതിഹ്യം പറയുന്നതിനാല്‍ ഈ കുളത്തില്‍ ആരുംതന്നെ കുളിക്കാറില്ല എന്നതാണ് വാസ്തവം.
കരിമ്പന്നൂര്‍ യക്ഷിക്കാവും യക്ഷി അമ്പലവും
മണ്ണാറശാല നിന്നും നാലുകിലോമീറ്റര്‍ അകലെ ചെറുതന എന്ന സ്ഥലത്താണ് യക്ഷിക്കാവും യക്ഷി അമ്പലവും ഉള്ളത്.
കരിമ്പാലി കോയിക്കല്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നിട്ടുള്ള സര്‍പ്പത്തെ ഇവിടെ അല്‍പ്പം തെക്കുമാറിയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
അതിനുവേണ്ടി മഹാരാജാവില്‍നിന്നും ദാനമായി ലഭിച്ച ഇല്ലവും വസ്തുവകകളും, അവിടെ ഉണ്ടായിരുന്ന യക്ഷിയും ഒരു സര്‍പ്പവും മണ്ണാറശാലയിലേക്ക് കൈമാറുകയുണ്ടായി.
കരിമ്പന്നൂര്‍ ഇല്ലത്തെ ആരാധനമൂര്‍ത്തിയായ യക്ഷി സുന്ദരയക്ഷിയാണ്.
മാസപൂജയും വാര്‍ഷികപൂജയും ഇവിടെ നടന്നുവരുന്നുണ്ട്. അപ്പം, അട, തെരളി, പാല്‍, പഴം,കരിക്ക്, അവല്‍, മലര്‍, വെറ്റില, പാക്ക് എന്നിവയാണ് പ്രധാന നിവേദ്യങ്ങള്‍ പായസം, പാല്‍പായസം, വെള്ളനിവേദ്യം, തൃമധുരം എന്നിവ സാധാരണ നിവേദ്യവും.
മുല്ലപ്പൂമാല ഏറെ വിശേഷമാണ്. ഈ കാവിലെ സര്‍പ്പത്തിനുള്ള ആരാധനയും കുരുതി ദിവസമാണ്.
വെണ്‍മേഘത്തിന്‍റെ നിറവും, വെളുത്ത വരകളുമാണ് കാവിലെ സര്‍പ്പങ്ങളുടെ പ്രത്യേകത. തലയുടെ ഇരുവശങ്ങളിലും വരിനെല്ലിന്‍റെ ഭംഗിയുള്ള ശല്‍ക്കങ്ങള്‍ കാണാം.
ശംഖചൂഢക്കാവ്
ചെറുതന കരിമ്പന്നൂര്‍ ഇല്ലത്തിന്‍റെ വായുകോണിലും, യക്ഷി അമ്പലത്തിന്‍റെ മുന്നിലുമായി കാണുന്ന ഈ സര്‍പ്പക്കാവില്‍ സാത്വികസര്‍പ്പങ്ങളാണുള്ളത്.
ഒന്നരയടി നീളം വരുന്ന സര്‍പ്പങ്ങളാണ് ഇവിടെയുള്ളത്. യക്ഷിക്ക് കുരുതി കഴിക്കുന്ന ദിവസം ഇവിടെ പ്രത്യേകപൂജകള്‍ നടത്തിവരുന്നു.
കുഴീക്കുളങ്ങര ഭദ്രകാളിക്ഷേത്രം
പണ്ട് നാഗരാജക്ഷേത്രത്തിന്‍റെ വടക്കുകിഴക്കായി ഉണ്ടായിരുന്ന ഭദ്രകാളിക്ഷേത്രമാണ്, കുര്യാങ്കാവില്‍ ശാസ്താവിന്‍റെ വടക്കുപടിഞ്ഞാറായി പ്രതിഷ്ഠിച്ചിട്ടുള്ളത്.
ശ്രീകോവിലില്‍ ഭദ്രകാളിയേയും ബാലശാസ്താവിനേയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
കടുംപായസം, തെരളി, വറ തുടങ്ങിയ വിശിഷ്ട നിവേദ്യങ്ങള്‍ വളരെ പ്രധാനമാണ്. നിത്യപൂജയും മീനഭരണി ദിവസം വിശേഷാല്‍പൂജയും പുത്തന്‍ കലത്തില്‍ തെരളിനിവേദ്യവും നടത്തപ്പെടുന്നു. കളമെഴുത്തും പാട്ടും, തീയ്യാട്ടും ഇവിടെ പ്രധാനമാണ്.
കുര്യാമ്പടിക്കല്‍ സര്‍പ്പം
കുര്യാങ്കാവില്‍ ശാസ്താവിന് പുറകില്‍, ഭദ്രകാളീക്ഷേത്രത്തിന്‍റെ നിര്യതികോണിലെ ഇല്ലിമുളം കാട്ടിലാണ് കുര്യാമ്പടിക്കല്‍ സര്‍പ്പത്തിന്‍റെ അധിവാസം.
ഏറെ വിഷമുള്ള ഈ പാമ്പിന് അണലിയോടാണ് രൂപസാദൃശ്യം. ഉപദ്രവകാരിയല്ലാത്ത ഈ സര്‍പ്പം പലപ്പോഴും രാത്രിയിലാണ് കാവുവിട്ട് പുറത്തുവരാറുള്ളത്.