മേടപ്പുലരി പൊന്‍പുലരി

മേടപ്പുലരി പൊന്‍പുലരി

HIGHLIGHTS

വിഷുവിന്‍റെ കഥകള്‍ പറഞ്ഞുതരുമ്പോള്‍ കണിവിഭവങ്ങളുടെ കഥ ആരും നമ്മള്‍ക്ക് വിവരിച്ചുതരാറില്ല. ഭൗതിക സങ്കല്‍പ്പത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അപൂര്‍വ്വ ആഘോഷങ്ങളില്‍ ഒന്നാണ് വിഷു എന്നുതന്നെ പറയാം. ഐശ്വര്യപൂര്‍ണ്ണമായ ഒരു തുടക്കമാണ് വിഷുവിലൂടെ ഏവരും പ്രതീക്ഷിക്കുന്നത്. ഇന്നത്തെ കണി ഇന്നത്തെ ലക്ഷണമാണ്. വിഷുക്കണി ഒരു വര്‍ഷത്തെ ശുഭദോഷലക്ഷണമാണ്.

 

മേടമാസപ്പുലരി വിശ്വാസികള്‍ക്കെല്ലാം പൊന്‍പുലരിയാണ്. പൊന്നിന്‍റെ നിറവും പൊന്നിന്‍റെ ഐശ്വര്യവും കണ്ണിലും മനസ്സിലും നിറയുന്ന പുലരി. ഈ പൊന്‍പുലരി കേരളത്തിന് മാത്രം സ്വന്തമല്ല. കേരളത്തിന്‍റെ മാത്രം വിശ്വാസമല്ല. ഭാരതവര്‍ഷം ഒന്നാകെ നിറഞ്ഞുനില്‍ക്കുന്ന പുണ്യമംഗള മുഹൂര്‍ത്തമാണ് മേടപ്പുലരി. ഓരോ ദേശങ്ങളിലും ഓരോ പേരുകളില്‍ വിഷുപ്പുലരിയെ ആദരിക്കപ്പെടുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. ദക്ഷിണായനത്തില്‍ നിന്നും ഉത്തരായനത്തിലേയ്ക്ക് സൂര്യന്‍ കാല്‍വയ്ക്കുന്ന ദിവസമാണ് മേടസംക്രമം. കലിയുഗത്തിന്‍റെ ആരംഭമായി മേടപ്പുലരിയെ വിശ്വസിക്കുന്നു. മേടപ്പുലരിയെ വര്‍ഷാരംഭമായിട്ടും കരുതി ആരാധിച്ചുപോരുന്നു. മേടപ്പുലരി സമൃദ്ധിയുടെ ആഘോഷമായും കര്‍ഷകജനത കൊണ്ടാടുന്നു.

ആത്മീയതയുടെ അതിപ്രസരം എല്ലാ ആഘോഷങ്ങളിലും കടന്നുകൂടിയിട്ടുണ്ട്. അവരവരുടെ ഇഷ്ടദേവതകളെ കരുതി അനവധി കഥകളും ഓരോ ആചാരങ്ങളിലും നിലനില്‍ക്കുന്നു. ഭക്തിമാര്‍ഗ്ഗത്തില്‍ കഥകള്‍ക്ക് അമിതപ്രാധാന്യം കല്‍പ്പിക്കുന്നതിനാലാവാം കഥകളിലൂടെ ആഘോഷങ്ങളെ നാം ആചാരങ്ങളാക്കി തീര്‍ക്കുന്നത്. വിഷുവിനെ സംബന്ധിച്ച് പല ഐതിഹ്യകഥകളും പ്രചാരത്തിലുണ്ട്. വൈഷ്ണവമായും, ശൈവമായും, ശാക്തേയമായും വിഷു ഐതിഹ്യങ്ങളുണ്ട്. സരസ്വതീദേവി ശ്വേതാസുരനെ വധിച്ച ദിവസമാണ് വിഷു എന്ന് ഐതിഹ്യമുണ്ട്. അനവധി കഥകളിലൂടെ ഭക്ത്യാ നമ്മില്‍ കടന്നുവരുന്ന വിഷുദിനത്തിന്‍റെ മഹത്വം ആത്മീയതയില്‍ നിന്നും അല്‍പ്പം ഭൗതികതയിലേയ്ക്ക് കൂടി ചിന്തിക്കരുതോ. വിഷുവിന്‍റെ കഥകള്‍ പറഞ്ഞുതരുമ്പോള്‍ കണിവിഭവങ്ങളുടെ കഥ ആരും നമ്മള്‍ക്ക് വിവരിച്ചുതരാറില്ല. ഭൗതിക സങ്കല്‍പ്പത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അപൂര്‍വ്വ ആഘോഷങ്ങളില്‍ ഒന്നാണ് വിഷു എന്നുതന്നെ പറയാം. ഐശ്വര്യപൂര്‍ണ്ണമായ ഒരു തുടക്കമാണ് വിഷുവിലൂടെ ഏവരും പ്രതീക്ഷിക്കുന്നത്. ഇന്നത്തെ കണി ഇന്നത്തെ ലക്ഷണമാണ്. വിഷുക്കണി ഒരു വര്‍ഷത്തെ ശുഭദോഷലക്ഷണമാണ്.

കണിവിഭവങ്ങള്‍

വിഷുക്കണി ഒരുക്കത്തിനെ'കണി വിഭവങ്ങള്‍' എന്നാണ് പറയപ്പെടുന്നത്. കണിവിഭവങ്ങളില്‍ ഈശ്വരപ്രതിമകള്‍ യാതൊന്നും പതിവില്ല. പ്രതിമകള്‍ ചേര്‍ത്തും, പ്രതിമകള്‍ ഇല്ലാതെയും, അനവധി ദേവതകളുടെ പ്രതിമകള്‍ ചേര്‍ത്തുവെച്ചും(കണ്ണൂര്‍ഭാഗങ്ങളില്‍ ലക്ഷ്മി, സരസ്വതി, ദുര്‍ഗ്ഗ എന്നീ ദേവതകളുടെ പ്രതിഷ്ഠ വിഷുവിന് കണിവിഭവങ്ങള്‍ക്കൊപ്പം വയ്ക്കുന്ന സമ്പ്രദായമുണ്ട്) വിഷുക്കണി ഒരുക്കുന്ന ചടങ്ങ് പതിവുണ്ട്. കണിവിഭവങ്ങളും, പ്രതിമയും രണ്ട് സങ്കല്‍പ്പങ്ങളാണ്.
വെള്ളരിക്ക, കൊന്നപ്പൂവ്, ചക്ക, മാങ്ങ, തേങ്ങ, വാഴപ്പഴം, വിളക്ക്, വാല്‍ക്കണ്ണാടി എന്നിവയാണ് കണി ഒരുക്കാനുള്ള കണി വിഭവങ്ങള്‍.

ചെറിയ ഓട്ടുരുളിയില്‍ ഉണങ്ങലരി നിരത്തി. അതിന് മുകളില്‍ ഉരുളിയുടെ മധ്യഭാഗത്തായി വാല്‍ക്കണ്ണാടി വയ്ക്കുക. ഇടതുവശത്ത് വെള്ളരിക്കയും, വലതുഭാഗത്ത് ഗ്രന്ഥം(ഭാഗവതം) വയ്ക്കുക. വെള്ളരിക്കയ്ക്ക് മുകളിലായി കൊന്നപ്പൂക്കുല വയ്ക്കും. ഉരുളിയുടെ മുന്‍ഭാഗത്ത് വാല്‍ക്കണ്ണാടിയുടെ മുന്നിലായി അണിയിച്ച തേങ്ങ വയ്ക്കുക. മറ്റ് കണിവിഭവങ്ങള്‍(ഓരോ ദേശങ്ങളിലും വ്യത്യാസം ഉണ്ടാവാം) ഇരുവശങ്ങളിലുമായി വയ്ക്കുക. പന്ത്രണ്ട് തിരിയിട്ട നിലവിളക്ക് മുന്നിലായി കൊളുത്തിവയ്ക്കുക. (നിലവിളക്കുകള്‍ വയ്ക്കുന്നവരുണ്ട്. തേങ്ങയില്‍ തിരിയിട്ട് വിളക്ക് വയ്ക്കുന്ന സമ്പ്രദായമുണ്ട്) ഈ കണിവിഭവങ്ങള്‍ക്കെല്ലാം പിന്നിലായിട്ടാണ് വിഗ്രഹം(വിഗ്രഹങ്ങള്‍ വയ്ക്കുക).

കണികണ്ട് വണങ്ങേണ്ടത് ആരെയാണ്?

കണിവിഭവങ്ങളെയാണ് ആദ്യമായി കാണേണ്ടത്. വിളക്ക,് വെള്ളരി, കണിക്കൊന്ന, വാല്‍ക്കണ്ണാടി, ചക്ക, മാങ്ങ എന്നിവയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രകൃതിചൈതന്യത്തെ നമ്മള്‍ക്കെല്ലാം ആധാരമായി നില്‍ക്കുന്ന പ്രകൃതിയെ ആദ്യം കണികാണുക. ഇതിനുശേഷമാണ് നിത്യബ്രഹ്മത്തിന്‍റെ പ്രതിരൂപമായി നാം സങ്കല്‍പ്പിക്കുന്ന ദേവതയെ വണങ്ങുക.

കണികണ്ട ശേഷം

ഐശ്വര്യപൂര്‍ണ്ണമായ വിഷുക്കണി ഐശ്വര്യപൂര്‍ണ്ണമായ ഒരു വര്‍ഷത്തിന്‍റെ തുടക്കമാണ്. വിഷുക്കണി കണ്ടുകഴിഞ്ഞാല്‍ വിഷുക്കൈനീട്ടം തന്നെയാണ് അടുത്ത ചടങ്ങ്. കൊന്നപ്പൂവ്, അരി, പണം എന്നിവയാണ് കൈനീട്ടമായി നല്‍കുന്നത്. മുതിര്‍ന്നവരില്‍ നിന്നുംവേണം കൈനീട്ടം സ്വീകരിക്കേണ്ടത്. വരുംവര്‍ഷം നമുക്ക് എപ്രകാരമാണെന്ന് തിരിച്ചറിയുന്ന ചടങ്ങും വിഷുപ്പുലരിയില്‍ പതിവുണ്ട്. ഗ്രന്ഥപാരായണമാണ് അടുത്തചടങ്ങ്. ഗ്രന്ഥം(ഭാഗവതം) പകുത്ത് വായിക്കുക. പകുത്തെടുത്ത് വലതുവശത്തെ ഏഴ് വരിയും, ഏഴ് അക്ഷരവും മാറ്റി ബാക്കി ഭാഗം വായിക്കുക. ആ കഥാഭാഗവുമായി ബന്ധപ്പെട്ടതാവും, അടുത്ത വിഷുനാള്‍ വരെയുള്ള നമ്മുടെ ഭാവികാര്യങ്ങളുടെ ഏകദേശരൂപമെന്ന് വിശ്വസിച്ചുപോരുന്നു.

എല്ലാ വായനക്കാര്‍ക്കും വിഷു മംഗളാശംസകള്‍ നേരുന്നു.


കൈലാസ് നാരായണന്‍
ഫോട്ടോ: പ്രദീപ് കൃഷ്ണന്‍