പൈതൃകപ്പെരുമയുമായി  പയ്യന്നൂര്‍ പവിത്രമോതിരം

പൈതൃകപ്പെരുമയുമായി പയ്യന്നൂര്‍ പവിത്രമോതിരം

HIGHLIGHTS

ശിവഭഗവാന്‍ ബ്രഹ്മാവിന്‍റെ ശിരസ്സ് നുള്ളി എടുക്കുന്നത് മോതിരവിരലിനാലാണത്രേ. ഇതിന്‍റെ പാപപരിഹാരമായിട്ടാണത്രേ മോതിരവിരലില്‍ പവിത്രം ധരിക്കുന്നത്. പവിത്രം ധരിക്കുന്ന വിരലുകള്‍ക്ക് പാപസ്പര്‍ശം ഉണ്ടാകില്ലെന്നാണത്രേ വിശ്വാസം. അതിനാല്‍ പൂജാദി ഹോമകര്‍മ്മങ്ങളില്‍ കാര്‍മ്മികര്‍ വലതുകയ്യിലെ മോതിരവിരലില്‍ പവിത്രമോതിരം ധരിക്കാറുണ്ട്. ആത്മീയ ഉന്നതിയും ഐശ്വര്യവും മനഃശാന്തിയും മോതിരം ധരിക്കുന്നവര്‍ക്ക് ലഭിക്കുന്നതായാണ് വിശ്വാസം. പിതൃബലി ചെയ്യുമ്പോള്‍ പവിത്രമോതിരം ധരിക്കണമെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ടത്രെ.

 

രശുരാമന്‍ ദാനംചെയ്ത മുപ്പത്തിരണ്ട് ബ്രാഹ്മണഗ്രാമങ്ങളില്‍ വടക്കേ അറ്റത്തുള്ള ആദ്യഗ്രാമമാണ് പയ്യന്നൂര്‍. ഇവിടുത്തെ സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് 'പയ്യന്നൂര്‍ പവിത്രം' എന്നറിയപ്പെടുന്ന പവിത്രമോതിരം. 'പവിത്രം' എന്നാല്‍ വിശുദ്ധമായത് എന്നാണര്‍ത്ഥം. ദര്‍ഭപ്പുല്ല് എന്നാല്‍ വിശുദ്ധമായത് എന്നാണര്‍ത്ഥം. ദര്‍ഭപ്പുല്ല് ഉപയോഗിച്ച് വൃത്താകൃതിയില്‍ സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ നിര്‍മ്മിക്കുന്നതാണ് പവിത്രമോതിരം. തന്ത്രശാസ്ത്രത്തില്‍ ഇതിന് ഏറെ പ്രാധാന്യം ഉണ്ടത്രേ. ശിവഭഗവാന്‍ ബ്രഹ്മാവിന്‍റെ ശിരസ്സ് നുള്ളി എടുക്കുന്നത് മോതിരവിരലിനാലാണത്രേ. ഇതിന്‍റെ പാപപരിഹാരമായിട്ടാണത്രേ മോതിരവിരലില്‍ പവിത്രം ധരിക്കുന്നത്.

പവിത്രം ധരിക്കുന്ന വിരലുകള്‍ക്ക് പാപസ്പര്‍ശം ഉണ്ടാകില്ലെന്നാണത്രേ വിശ്വാസം. അതിനാല്‍ പൂജാദി ഹോമകര്‍മ്മങ്ങളില്‍ കാര്‍മ്മികര്‍ വലതുകയ്യിലെ മോതിരവിരലില്‍ പവിത്രമോതിരം ധരിക്കാറുണ്ട്. പൂജ ചെയ്യുമ്പോള്‍ നിരവധി തവണ ദര്‍ഭ ഉപയോഗിച്ച് മോതിരം നിര്‍മ്മിക്കേണ്ടി വരും എന്നതിന്‍റെ പരിഹാരമായിട്ടും, കര്‍മ്മങ്ങള്‍ക്കുശേഷം മോതിരം  നിലത്ത് വീഴുന്നത് ഭൂമിദേവിയുടെ ശാപത്തിന് കാരണമാകും എന്നുമുള്ള ഒരു ബ്രാഹ്മണ ബാലന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പവിത്രമോതിരം സ്വര്‍ണ്ണത്തിലും  വെള്ളിയിലും നിര്‍മ്മിക്കാന്‍ തുടക്കമാകുന്നത്.

ഐതിഹ്യം

ടിപ്പുസുല്‍ത്താന്‍റെ പടയോട്ടകാലത്ത് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രവും തകര്‍ക്കപ്പെട്ടു. കാലങ്ങള്‍ക്കുശേഷം ക്ഷേത്രത്തിന്‍റെ പുനഃപ്രതിഷ്ഠയ്ക്ക് വേണ്ടി ദേശക്കാര്‍ ക്ഷേത്രതന്ത്രിയായ തരണനെല്ലൂര്‍ തന്ത്രിയെ ക്ഷണിക്കാന്‍ ഇരിങ്ങാലക്കുടയിലുള്ള മനയിലെത്തി. അവിടെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ ഉണ്ടായിരുന്നില്ലത്രേ. ഇല്ലത്തെ ഒരു ബ്രാഹ്മണബാലന്‍ പയ്യന്നൂര്‍ ക്ഷേത്രത്തില്‍ എത്തി പുനഃപ്രതിഷ്ഠയ്ക്കുള്ള പൂജകള്‍ ചെയ്യാന്‍ താല്‍പ്പര്യം പറഞ്ഞു. ദേശക്കാര്‍ നിശ്ചയിച്ച ദിവസം കൃത്യസമയത്ത് മയിലിന്‍റെ മുകളില്‍ പറന്ന് ബ്രാഹ്മണബാലന്‍ ക്ഷേത്രത്തില്‍ എത്തുകയും ഭംഗിയായി പൂജകള്‍ ചെയ്യുകയും ചെയ്തു.

ബാലനായ ആ തന്ത്രിയാണ് പവിത്രമോതിരം ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നത്. മൂന്ന് നേരത്തെ പൂജയ്ക്ക് ദര്‍ഭ കൊണ്ടുള്ള പവിത്രക്കെട്ട് ഉണ്ടാക്കി എടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും അത് നിലത്ത് വീണാല്‍ ഭൂമിദേവിയുടെ ശാപത്തിന് കാരണമാകും എന്നതുകൊണ്ടുമാണത്രേ ദര്‍ഭ ഉപയോഗിച്ച് സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ, പവിത്രമോതിരം ഉണ്ടാക്കാന്‍ ബ്രാഹ്മണബാലന്‍ ആവശ്യപ്പെടുന്നത്. ദര്‍ഭയുടെ അര്‍ത്ഥം  'ശുദ്ധീകരിക്കുന്നത്' എന്നാണ്. ആദ്യം അവനവനെത്തന്നെ ശുദ്ധീകരിച്ചുവേണം പൂജാദികര്‍മ്മങ്ങള്‍ ചെയ്യേണ്ടത് എന്നുപറയുന്നു.

പവിത്രക്കെട്ടിന് മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന മൂന്ന് മുത്തുകള്‍ ത്രിമൂര്‍ത്തികളെയാണത്രേ പ്രതിനിധാനം ചെയ്യുന്നത്. പവിത്രക്കെട്ടിന്‍റെ വശങ്ങളിലായിട്ടുള്ള ഏഴ് മുത്തുകള്‍ സപ്തര്‍ഷികളെയാണ് സൂചിപ്പിക്കുന്നത്. പവിത്രക്കെട്ടിന് തൊട്ടുതാഴെ മധ്യവരയെ തൊട്ടുള്ള പരന്ന വട്ടമുത്തരി സൂര്യദേവനേയും ആ വരയുടെ അന്ത്യത്തുള്ള പരന്ന വട്ടമുത്തരി ചന്ദ്രദേവനെയുമാണ് സൂചിപ്പിക്കുന്നത്. ഇതിന് താഴെയായിട്ടുള്ള നാല് മുത്തരികള്‍ നാല് വേദങ്ങളെയാണ് സൂചിപ്പിക്കുന്നത്. പവിത്രമോതിരത്തിലുള്ള മൂന്ന് വരകള്‍ മനുഷ്യശരീരത്തിലെ 3 നാഡികളെയാണ് കാണിക്കുന്നത്. ഈ മൂന്ന് വരകള്‍ ഒന്നിച്ച് മദ്ധ്യഭാഗത്തായി ഒരു കെട്ടായി രൂപപ്പെടുന്നു. 

കുണ്ഡലിയെന്ന സൃഷ്ടശക്തിയെ ഉത്തേജിപ്പിക്കാനുള്ള വിദ്യാപരമായ കെട്ടുകളാണ് ഈ പവിത്രമോതിരത്തിലുള്ളത്. പൂജാദികര്‍മ്മങ്ങള്‍ക്ക് സൂര്യമണ്ഡലത്തിനാണ് ഏറെ പ്രാധാന്യം. വലതുകയ്യ് സൂര്യമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. പവിത്രം ധരിച്ചിട്ടുള്ള വലതുകൈയ്യ് പരിശുദ്ധമാണ്. ഇതിനാല്‍ വലതുകയ്യ് കര്‍മ്മങ്ങള്‍ ചെയ്യാന്‍ യോജിച്ചതാകുന്നു.

യഥാവിധി തയ്യാറാക്കുന്ന പവിത്രമോതിരം ഉടനടി ലഭ്യമല്ലത്രേ. ഇതിനുള്ള ലോഹം ഉരുക്കുന്നതിനും, പണിതു തുടങ്ങാനുള്ള പക്കവും, നാളും, മുഹൂര്‍ത്തവും അനുയോജ്യമായി വരുമ്പോള്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മോതിരം അണിയുന്ന വ്യക്തിയും കുറഞ്ഞത് മൂന്ന് ദിവസത്തെ വ്രതശുദ്ധി എങ്കിലും എടുത്തിരിക്കണം. മോതിരം ധരിക്കുന്നവര്‍ മദ്യം, മത്സ്യം, മാംസം എന്നിവ ഉപയോഗിക്കരുത്. ഇത് കാരണം മുന്‍കാലങ്ങളില്‍ ബ്രാഹ്മണര്‍ മാത്രമായിരുന്നു പവിത്രമോതിരം ധരിച്ചിരുന്നത്. ഇപ്പോള്‍ വ്രതശുദ്ധിയോടെ മറ്റുള്ളവരും ധരിക്കുന്നുണ്ട്. സ്ത്രീകള്‍ പവിത്രക്കെട്ട് വളകളിലും നിര്‍മ്മിപ്പിക്കുന്നുണ്ട്. രജസ്വല ആയിരിക്കുമ്പോള്‍ സ്ത്രീകള്‍ പവിത്രക്കെട്ട് ഉപയോഗിക്കരുത്.

മൂന്ന് ദിവസത്തോളം വേണ്ടിവരും ഒരു പവിത്രക്കെട്ട് മോതിരം നിര്‍മ്മിക്കാന്‍. ഏഴ് വ്യത്യസ്ത തൂക്കങ്ങളിലാണ് പവിത്രമോതിരം സാധാരണയായി നിര്‍മ്മിക്കുന്നത്. അതില്‍ ഏറെ വിശേഷപ്പെട്ടത് 39 ഗ്രാം 500 മില്ലിഗ്രാം തൂക്കത്തിലുള്ള മോതിരമാണ്. മുക്കാല്‍ പവിത്രം എന്നത് 28.900 ഗ്രാം അര  പവിത്രം 19.750 ഗ്രാം. കാല്‍ അരക്കാല്‍ പവിത്രം 9.650 ഗ്രാം. അരക്കാല്‍ മഹാണി പവിത്രം 7.225 ഗ്രാം. അരക്കാല്‍ പവിത്രം 4.850 ഗ്രാം.
ചൊവ്വാട്ടുവളപ്പില്‍ സി.വി. കേരളന്‍ പെരുന്തട്ടാനാണ് ആദ്യമായി പവിത്രമോതിരം നിര്‍മ്മിക്കുന്നത്. 

ബ്രാഹ്മണബാലനില്‍ നിന്ന് മോതിരത്തിന്‍റെ നിര്‍മ്മാണ രീതികള്‍ പഠിച്ച പെരുന്തട്ടാന്‍ പവിത്രമോതിരം ബ്രാഹ്മണബാലന് പണിത് നല്‍കി പൂജകള്‍ പൂര്‍ത്തീകരിച്ചതായി വിശ്വാസം. പവിത്രമോതിരം പാരമ്പര്യമായി പണിയാനുള്ള അവകാശം പെരുന്തട്ടാനും കുടുംബാംഗങ്ങള്‍ക്കുമായി. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പവിത്ര പൂജ നടത്തി മോതിരം പണിയാന്‍ ലഭിക്കുന്ന തുകയില്‍ ഒരു ഭാഗം സ്വാമിക്ക് സമര്‍പ്പിക്കണം. അങ്ങനെ പവിത്രമോതിരം ധരിക്കുന്നവര്‍ക്ക് ഭഗവാന്‍റെ അനുഗ്രഹം ലഭിക്കുന്നു. ആത്മീയ ഉന്നതിയും ഐശ്വര്യവും മനഃശാന്തിയും മോതിരം ധരിക്കുന്നവര്‍ക്ക് ലഭിക്കുന്നതായാണ് വിശ്വാസം. പിതൃബലി ചെയ്യുമ്പോള്‍ പവിത്രമോതിരം ധരിക്കണമെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ടത്രെ.