നാഗാരാധനയുടെ ദൃക്സാക്ഷ്യം: പുള്ളുവന്‍പാട്ട്

നാഗാരാധനയുടെ ദൃക്സാക്ഷ്യം: പുള്ളുവന്‍പാട്ട്

HIGHLIGHTS

ശുഭകാര്യങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി പുള്ളുവന്മാരെക്കൊണ്ട് സര്‍പ്പപ്രീതി നടത്തുക എന്നതാണ് ആചാരം. പുതുതായി വസ്തു വാങ്ങി, വീട് വയ്ക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ആ വസ്തുവില്‍ പുള്ളുവന്‍പാട്ടും സേവയും നടത്തിയിരുന്നു. ശുഭകാര്യങ്ങള്‍ നടക്കുന്നത് പുള്ളുവന്‍റെ നാവില്‍ നിന്നും കേട്ടറിയുന്നത് എല്ലാവിധ നാവേറും മാറിക്കിട്ടും എന്നാണ് വിശ്വാസം.  ഈ പ്രപഞ്ചത്തെ താങ്ങിനിര്‍ത്തുന്നതും സര്‍പ്പദേവതകളാണ്. സര്‍പ്പദേവതകളെ പ്രാര്‍ത്ഥിച്ചാല്‍ സകലദേവതകളേയും പ്രാര്‍ത്ഥിച്ച ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

 

നാഗാരാധനയിലെ ഏറ്റവും സവിശേഷപ്പെട്ടതും, പൗരാണികവുമായ ആരാധനാരീതിയാണ് നാഗപ്പാട്ട് അഥവാ പുള്ളുവന്‍പാട്ട്. വൈദികമന്ത്രങ്ങളോ, പൂക്കളോ, ആരതിയോ, നിവേദ്യമോ ഇല്ലാതെ നാഗപ്രീതി നടത്തുന്ന ആരാധനയാണ് പുള്ളുവപ്രീതി എന്നുപറയുന്ന പുള്ളുവന്‍പാട്ട്.

മിക്ക ക്ഷേത്രങ്ങളിലേയും നാഗത്തറയോട് ചേര്‍ന്ന് പുള്ളുവന്‍പാട്ട് നാം കാണാറുണ്ട്. പേരും നാളും ചൊല്ലി നാഗദോഷ നിവൃത്തിക്കായി അവര്‍ നമുക്കായി പാടാറുണ്ട്. അകത്തെ തേവരെ തൊഴുതുവന്നതിലും അധികമായി ആത്മധൈര്യം പകരുന്നതാണ് പുള്ളുവന്‍പാട്ടിലൂടെ പുള്ളുവന്‍റെ വീണയിലൂടെ വീണക്കുടത്തിന്‍റെ ശബ്ദത്തിലൂടെ നാഗദേവതകളുടെ കടാക്ഷം നമ്മളില്‍ പടര്‍ത്തുന്നത്. നാഗാരാധനയുടെ ദൃക്സാക്ഷ്യമാണ് പുള്ളുവന്‍ പാട്ടിലൂടെ നാം കാണുന്നതും കേള്‍ക്കുന്നതും, അനുഭവിച്ചറിയുന്നതും.

സര്‍പ്പദേവതകള്‍ക്ക് എടുത്തുപറയത്തക്കതായ വലിയൊരു സവിശേഷതയുണ്ട്. എല്ലാ ദേവതകളോടും ചേര്‍ന്ന് സര്‍പ്പദേവതകളെ കാണാറുണ്ട്. ആഭരണമായും ആയുധമായും നാഗദേവതകള്‍ പ്രത്യക്ഷപ്പെടുന്നു. മഹാവിഷ്ണു ശയിക്കുന്നത് അനന്തന്‍റെ മുകളിലാണ്. ഈ പ്രപഞ്ചത്തെ താങ്ങിനിര്‍ത്തുന്നതും സര്‍പ്പദേവതകളാണ്. സര്‍പ്പദേവതകളെ പ്രാര്‍ത്ഥിച്ചാല്‍ സകലദേവതകളേയും പ്രാര്‍ത്ഥിച്ച ഫലം ലഭിക്കുമെന്നാണ് വിശ്വാസം. സര്‍പ്പപ്രീതി സകലദേവതകളുടെയും പ്രീതിയായി ഭവിക്കുന്നു. സര്‍പ്പാരാധനയുടെ വിവിധവശങ്ങളെക്കുറിച്ച് സര്‍പ്പംപാട്ടുകാരനായ സുദര്‍ശനന്‍ ചെറുതായി വിവരിക്കുകയാണ്.

ശുഭകാര്യങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി പുള്ളുവന്മാരെക്കൊണ്ട് സര്‍പ്പപ്രീതി നടത്തുക എന്നതാണ് ആചാരം. പുതുതായി വസ്തു വാങ്ങി, വീട് വയ്ക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ആ വസ്തുവില്‍ പുള്ളുവന്‍പാട്ടും സേവയും നടത്തിയിരുന്നു. ശുഭകാര്യങ്ങള്‍ നടക്കുന്നത് പുള്ളുവന്‍റെ നാവില്‍ നിന്നും കേട്ടറിയുന്നത് എല്ലാവിധ നാവേറും മാറിക്കിട്ടും എന്നാണ് വിശ്വാസം.

പേരിടീല്‍ കര്‍മ്മം

കൊച്ചുകുഞ്ഞുങ്ങളുടെ പേരിടീല്‍ കര്‍മ്മങ്ങളില്‍ പുള്ളുവന് വലിയ സ്ഥാനമാണ് നല്‍കിയിരുന്നത്.(ഇന്നും ആ ചടങ്ങ് അപൂര്‍വ്വമായി പിന്തുടരുന്ന തറവാടുകളുണ്ട്). കുഞ്ഞിന്‍റെ പേരിടീല്‍ കര്‍മ്മത്തിന് മുമ്പായി നാഗപ്പാട്ട് നടത്തും. ചുറ്റും ധാരാളം ആള്‍ക്കാരും ഉണ്ടാവും. കുഞ്ഞിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന പേര് കുഞ്ഞിന്‍റെ അച്ഛന്‍ കാതില്‍ സാവധാനം(മറ്റാരും കേള്‍ക്കാതെ) പറയും. അതിനുശേഷം ആ പേര് എന്താണെന്ന് പുള്ളുവനോട് പറയും. പിന്നെ പുള്ളുവന്‍റെ കടമയാണ് കുഞ്ഞിന്‍റെ പേര് ചുറ്റും നില്‍ക്കുന്നവരോട് വിളിച്ചുപറയുക. ഇപ്രകാരം ചെയ്താല്‍ കുഞ്ഞിന് കണ്ണേറുണ്ടാവില്ല, സര്‍പ്പകോപം ഉണ്ടാവില്ല എന്നെല്ലാം വിശ്വസിച്ചുപോരുന്നു. പുതിയ വ്യവസായം തുടങ്ങുന്നതിന് മുന്‍പ്, ഗൃഹപ്രവേശനത്തിന് മുമ്പ് നാഗപ്പാട്ട് നടത്തുന്നവര്‍ ധാരാളമായിട്ടുണ്ട്.

കളംപാട്ട്

വീടുകളില്‍ വാര്‍ഷികമായി ആചരിക്കപ്പെടുന്ന സര്‍പ്പപ്രീതിയാണ് കളംപാട്ട്. കളംപാട്ട് അധികവും നടത്തപ്പെടുന്നത് നായര്‍ തറവാടുകളിലാണ്.(നായന്മാര്‍ നാഗക്ഷത്രിയ പരമ്പരയില്‍പ്പെട്ടവരാണ് എന്ന് പറയപ്പെടുന്നു. പരശുരാമനാല്‍ കല്‍പ്പിക്കപ്പെട്ട ഏകരാജ പരമ്പരയാണ് നാഗക്ഷത്രിയര്‍. പരശുരാമനൊപ്പം എത്തിയ ഇക്കൂട്ടര്‍ നാഗാരാധനയില്‍ പ്രധാനികളായിരുന്നു) മിക്ക നായര്‍ തറവാടുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ കളമെഴുതിപ്പാട്ട് നടത്തിയിരുന്നു. 

മൂന്നുദിവസം, ഏഴ് ദിവസം, പതിനെട്ട് ദിവസം എന്നീപ്രകാരമാണ് കളമെഴുതിപ്പാട്ട് നടത്തിയിരുന്നത്. കളംപാട്ടില്‍ സര്‍പ്പദേവതാസങ്കല്‍പ്പത്തില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടാവും. ദേവതകളുടെ അനുഗ്രഹത്താല്‍ ഉറഞ്ഞുതുള്ളുകയും, നാഗത്തെപ്പോലെ ഉടല്‍ നീക്കുകയും ചെയ്യും. നാഗദേവതയുടെ പ്രതിരൂപമായി കരുതുന്ന ഈ കന്യക അത്ഭുതകരമായ പല പ്രവചനങ്ങളും നടത്താറുണ്ട്.

മുന്‍കാലത്തെപ്പോലെ ആഴ്ചകള്‍ നീളുന്ന കളംപാട്ടുകളൊന്നും ഇന്നിപ്പോള്‍ പതിവില്ല. ഒന്നോ രണ്ടോ ദിവസത്തിലായി  പ്രധാന ചടങ്ങുകള്‍ നടത്തുക മാത്രമാണ് പതിവ്. പല തറവാടുകളിലും ആരും ഇല്ലാത്ത അവസ്ഥയിലാണ്. സന്താനങ്ങളുടെ ശ്രേയസ്സ്, രോഗനിവൃത്തി എന്നിവയാണ് പുള്ളുവന്‍പാട്ടിന്‍റെ അനുഗ്രഹഫലം.