പാഞ്ചാലിയുടെ അന്നദാനം വഴിപാടായ രാപ്പാള്‍ ശ്രീകൃഷ്ണ പുരാക്ഷേത്രം

പാഞ്ചാലിയുടെ അന്നദാനം വഴിപാടായ രാപ്പാള്‍ ശ്രീകൃഷ്ണ പുരാക്ഷേത്രം

HIGHLIGHTS

താന്ത്രികവിധി പ്രകാരമുള്ള പൂജാവിധികളില്‍ ഏറെ നിഷ്ക്കര്‍ഷത പുലര്‍ത്തിക്കൊണ്ട് പഴമയുടെ സാത്വികതയെ സമ്പൂര്‍ണ്ണമായി നിലനിര്‍ത്തിവരുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് രാപ്പാള്‍ ശ്രീകൃഷ്ണ പുരാക്ഷേത്രം.പട്ടുകോണമുടുത്ത് കിങ്ങിണിയും കിരീടവും ധരിച്ച് മാലയണിഞ്ഞ് രണ്ട് കയ്യിലും വെണ്ണയുമേന്തി ഓടാനായി കാല്‍ മടക്കിപ്പിടിച്ച വിധത്തിലുള്ള ഒരു ഉണ്ണിക്കണ്ണനാണ് ഇവിടെ പ്രതിഷ്ഠ. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന മൂര്‍ത്തിയാണ് ഇവിടുത്തെ വെണ്ണക്കണ്ണന്‍.  മഹാഭാരതയുദ്ധത്തിന് പോകുന്ന കൃഷ്ണന് പാഞ്ചാലി പാചകം ചെയ്തുകൊടുത്ത ഭക്ഷണമായിരുന്നു ദദ്ധ്യന്നം. ദദ്ധ്യന്നം കഴിച്ചു സാരഥിയായി പോയ കൃഷ്ണന്  പാണ്ഡവരുടെ വിജയം സുനിശ്ചിതമാക്കാന്‍ സാധിച്ചുവെന്നത് കഥകളുടെ അനുബന്ധം.  ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യമാണിത്. കുട്ടികള്‍ക്ക് ഈ നിവേദ്യം നല്‍കുന്നത് കൃഷ്ണന് ഏറെ സന്തോഷം നല്‍കുന്നു. ബുദ്ധിക്കും ഉദരത്തിനും ഉത്തമമായ ഈ നൈവേദ്യം സന്താനലബ്ധിക്കും ഉത്തമമാണ്.

 

രിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടക്കുന്ന രാപ്പാള്‍ ആറാട്ടുകടവ്. പുണ്യനദിയായ നന്ദിനിപ്പുഴയെന്ന കുറുമാലിപ്പുഴയുടെ തീരത്ത് രാപ്പാള്‍ ആറാട്ടുകടവിന് സമീപത്തായി പുഴയോരത്ത് തന്നെ സ്ഥിതി ചെയ്യുന്ന, ഇരുകൈകളിലും നിറവെണ്ണയുമായി പശ്ചിമദൃശ്യനായി ബാലഭാവത്തില്‍ ചെറുപുഞ്ചിരിയോടെ അനുഗ്രഹം ചൊരിഞ്ഞ് വിരാജിക്കുന്നു രാപ്പാള്‍ ശ്രീകൃഷ്ണസ്വാമി.

പട്ടുകോണമുടുത്ത് കിങ്ങിണിയും കിരീടവും ധരിച്ച് മാലയണിഞ്ഞ് രണ്ട് കയ്യിലും വെണ്ണയുമേന്തി ഓടാനായി കാല്‍ മടക്കിപ്പിടിച്ച വിധത്തിലുള്ള ഒരു ഉണ്ണിക്കണ്ണനാണ് ഇവിടെ പ്രതിഷ്ഠ. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന മൂര്‍ത്തിയാണ് ഇവിടുത്തെ വെണ്ണക്കണ്ണന്‍. താന്ത്രികവിധി പ്രകാരമുള്ള പൂജാവിധികളില്‍ ഏറെ നിഷ്ക്കര്‍ഷത പുലര്‍ത്തിക്കൊണ്ട് പഴമയുടെ സാത്വികതയെ സമ്പൂര്‍ണ്ണമായി നിലനിര്‍ത്തിവരുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് രാപ്പാള്‍ ശ്രീകൃഷ്ണ പുരാക്ഷേത്രം.

ബാലസ്വരൂപനായ വെണ്ണക്കണ്ണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശതാബ്ദങ്ങളോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. മറ്റ് പല ക്ഷേത്രങ്ങളിലും ദര്‍ശിക്കുവാന്‍ സാധിക്കാത്ത നിരവധി വ്യത്യസ്തതകളും കാണാനാകും. രാപ്പാള്‍ ഉണ്ണിക്കണ്ണന്‍റെ നിത്യനിദാനപൂജകളില്‍ നമുക്ക് ഇവയെല്ലാം ദര്‍ശിക്കാന്‍ സാധിക്കും. ക്ഷേത്രമതില്‍ക്കകത്ത് വെച്ച് കുട്ടികളെ ആരെങ്കിലും ശകാരിക്കുകയോ, ശാസിക്കുകയോ ചെയ്യുന്നത് ഇവിടെ ഭഗവാന്‍റെ അനിഷ്ടത്തിന് ഇടയാക്കും. ഏറെ ശ്രദ്ധയോടെയാണ് ഭക്തര്‍ ദര്‍ശനം നടത്തി പ്രദക്ഷിണം നടത്തുക.

ധനുമാസം ഒന്ന് മുതല്‍ മുപ്പതുദിവസവും ഭഗവാന് ദദ്ധ്യന്നം (തൈര്) നിവേദിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത്(എന്‍.എച്ച്. 47 ല്‍ നന്തിക്കരക്കടുത്ത്- കൊടകരയ്ക്കും പുതുക്കാട്ടിനും മദ്ധ്യേ) നന്ദിയാറിന്‍റെ തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണ ക്ഷേത്രം. ദധിയും അന്നവും ചേര്‍ന്ന നിവേദ്യമാണ് ദദ്ധ്യന്നം. ഭഗവാന്‍ കൃഷ്ണന്‍റെ പ്രിയ നിവേദ്യം.

മഹാഭാരതയുദ്ധം നടന്നത് മലയാളത്തിലെ കാലഗണന അനുസരിച്ച് ധനു ഒന്നാം തീയതി മുതല്‍ പതിനെട്ട് ദിവസമായിരുന്നുവെന്നാണ് സങ്കല്‍പ്പം. മഹാഭാരതയുദ്ധത്തിന് പോകുന്ന കൃഷ്ണന് പാഞ്ചാലി പാചകം ചെയ്തുകൊടുത്ത ഭക്ഷണമായിരുന്നു ദദ്ധ്യന്നം. ദദ്ധ്യന്നം കഴിച്ചു സാരഥിയായി പോയ കൃഷ്ണന്  പാണ്ഡവരുടെ വിജയം സുനിശ്ചിതമാക്കാന്‍ സാധിച്ചുവെന്നത് കഥകളുടെ അനുബന്ധം.

രണ്ടേ രണ്ട് പ്രാവശ്യമേ കൃഷ്ണന്‍ വയര്‍ നിറഞ്ഞിട്ടുള്ളൂ എന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്. വനവാസകാലത്ത് പാഞ്ചാലി നല്‍കിയ ചീരയില  (ശാകോദനം) കഴിച്ചപ്പോഴും, കുചേലന്‍ നല്‍കിയ അവല്‍(പൃഥുകം) കഴിച്ചപ്പോഴും. അതുകൊണ്ട് ഈ ദദ്ധ്യന്നനിവേദ്യത്തിനും ഏറെ പ്രത്യേകതകളുണ്ട്.

ദദ്ധ്യന്നം

സൂര്യോദയത്തിന് മുമ്പാണ് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ ദദ്ധ്യന്നം നിവേദിക്കുക. ഉണക്കലരി, പച്ചകുരുമുളക്, തൈര്, ഉപ്പുമാങ്ങ, ഇഞ്ചി എന്നിവ ചേര്‍ത്താണ് ദദ്ധ്യന്നം പാകം ചെയ്യുന്നത്. അരിയുടെ അളവില്‍ തന്നെ തൈരും കൂട്ടിയോജിപ്പിക്കും. പിന്നീട് പച്ചകുരുമുളകും ഇഞ്ചിയും ഉപ്പുമാങ്ങയും. ഒരു പറ കൂട്ടിനാണെങ്കില്‍ ഇടങ്ങഴി കുരുമുളക് ചേര്‍ക്കാറുണ്ട്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യമാണിത്. കുട്ടികള്‍ക്ക് ഈ നിവേദ്യം നല്‍കുന്നത് കൃഷ്ണന് ഏറെ സന്തോഷം നല്‍കുന്നു. ബുദ്ധിക്കും ഉദരത്തിനും ഉത്തമമായ ഈ നൈവേദ്യം സന്താനലബ്ധിക്കും ഉത്തമമാണ്.

കുറഞ്ഞത് നാഴി ഉണക്കലരി കൊണ്ടാണ് ഇവിടെ ദദ്ധ്യന്നം ഉണ്ടാക്കുക. ഈ വര്‍ഷം ധനുമാസത്തില്‍ 29 ദിവസമേയുള്ളൂ. അതിനാല്‍ ഇക്കുറി മകരം ഒന്നാം തീയതി വരെ ദദ്ധ്യന്നം ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് കുസൃതിയുണ്ടാവാനായി കുന്നിക്കുരു വാരിയിടലും ഇവിടത്തെ പ്രത്യേകതയാണ്.

രാപ്പാള്‍ എന്ന സ്ഥലനാമ ചരിത്രം

രാപ്പാള്‍ എന്ന സ്ഥലനാമ ചരിത്രത്തെക്കുറിച്ച് രണ്ട് വിധത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ടിപ്പുസുല്‍ത്താന്‍ കേരളത്തില്‍ പടയോട്ടം നടത്തിയിരുന്ന കാലം. വടക്കേ മലബാറില്‍ നിന്നും തുടങ്ങി മദ്ധ്യകേരളം വരെയെത്തിയ സുല്‍ത്താന്‍ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളൊക്കെയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. അങ്ങനെ ഈ ഭാഗത്ത് തമ്പടിച്ച സുല്‍ത്താനും സൈന്യത്തിനും രാത്രിസമയം പാര്‍ക്കുന്നതിനുള്ള പാളയം(സ്ഥലം) എന്നതിനാലാണ് 'രാപ്പാളയം'എന്ന പേര് വന്നത്. രാപ്പാളയം ലോപിച്ച് 'രാപ്പാള്‍'എന്നായി മാറി എന്നാണ് പഴമക്കാരില്‍ നിന്നും പറഞ്ഞുകേള്‍ക്കുന്നത്. 

മറ്റൊന്നിങ്ങനെ: ഒരിക്കല്‍ ഇവിടുത്തെ ഒരുമനയ്ക്കലെ തിരുമേനി സമീപത്തുള്ള മറ്റൊരു ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി രാത്രി മണ്ണില്‍ പുതഞ്ഞുകിടക്കുന്ന ഒരു ശിലാവിഗ്രഹം കാണാന്‍ ഇടയാകുകയും അതിലെ മണ്ണൊക്കെ മാറ്റിനോക്കിയപ്പോള്‍ മനോഹരമായ ഒരു കൃഷ്ണവിഗ്രഹമാണ് എന്നറിയുകയും ചെയ്തു. മനസ്സിനെ മോഹിപ്പിക്കുന്ന രൂപ സൗന്ദര്യത്തില്‍ മനംകുളിര്‍ത്ത് ആരും കാണാതെ വഴിവക്കില്‍ കിടന്നിരുന്ന ഒരു പാളയില്‍ അത്  പൊതിഞ്ഞ് ഇല്ലത്തേയ്ക്ക് വന്നു. പിന്നീട് ആ വിഗ്രഹം വിധിയാംവണ്ണം പ്രതിഷ്ഠ നടത്തി എന്നും പറയപ്പെടുന്നു. രാത്രിയില്‍ പാളയില്‍ പൊതിഞ്ഞുകൊണ്ടുവന്നതിനാല്‍ 'രാപ്പാള്‍' എന്ന പേരിനാല്‍ വ്യാഖ്യാനമായി ത്തീര്‍ന്നു എന്ന് രണ്ടുവിധത്തില്‍ സ്ഥലചരിത്രത്തെ പറ്റി പറയുന്നുണ്ട്.

ഓത്തുകൊട്ട്

ഓരോ ആറുവര്‍ഷം കൂടുമ്പോഴും ഓത്തൂട്ട്(ഓത്തുകെട്ട്) നടക്കുന്ന രണ്ടേ രണ്ട് ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പ്രത്യേകത കൂടിയുണ്ട് രാപ്പാള്‍ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന്. മറ്റൊന്ന് തൃശൂര്‍ ജില്ലയിലെത്തന്നെ ചേര്‍പ്പിനടുത്ത് പെരുമ്പിള്ളിശ്ശേരിയില്‍ മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രമാണ്.

കാര്യസാദ്ധ്യത്തിനും, സന്താനലബ്ധി, കുട്ടികള്‍ക്കുണ്ടാകുന്ന രോഗാദിദുരിതങ്ങള്‍ എന്നിവയുടെ മോചനത്തിനും 18 ദദ്ധ്യന്നം ഭഗവാന് നിവേദിക്കുകയും ക്ഷേത്രത്തില്‍ വെച്ച് 12 കുട്ടികള്‍ക്കെങ്കിലും ദദ്ധ്യന്നം ഊട്ട് നടത്തുകയും ചെയ്യുന്നത് അതിവിശിഷ്ടമാകുന്നു. ദദ്ധ്യന്നം 18 ദിവസം 1800 രൂപ. ദദ്ധ്യന്നം ഊട്ട് 1200 രൂപ. ദദ്ധ്യന്നം-1-100. മൂന്ന് വര്‍ഷം മുമ്പു നടന്ന നവീകരണത്തിനുശേഷമാണ് ധനുമാസത്തില്‍ ദദ്ധ്യന്നം ഇത്ര വിപുലമായി തുടങ്ങിയത്. കൂടാതെ സഹസ്രചതുരാക്ഷരി(ഇത് അഭിഷേകത്തിന് പ്രാധാന്യമുള്ളതാണ്) അഭിഷേകജലം കൊണ്ട് ശംഖ് പൂരണം നടത്തി 12 തവണ അഭിഷേകം നടത്തുന്നു. കാര്യസാദ്ധ്യത്തിനായി 12 കദളിപ്പഴനിവേദ്യം, 18 ആവൃത്തി പുരുഷസൂക്തം, പുഷ്പാഞ്ജലി, തൃമധുരം, തൃക്കയ്യില്‍ വെണ്ണ വെച്ച് അതിനുശേഷമാണ് നിവേദ്യം.

അത്താഴപൂജ

സാധാരണ ഒരു ക്ഷേത്രത്തിലും രാത്രി, അത്താഴപൂജ കഴിഞ്ഞാല്‍ പിന്നെ യാതൊന്നും നിവേദിക്കുവാനുള്ള അനുവാദമില്ല. എന്നാല്‍ ഈ ക്ഷേത്രം ഇവിടെയും ഒരു വ്യത്യസ്തത പുലര്‍ത്തുന്നു. അത്താഴപൂജയ്ക്ക് ശേഷമായാല്‍ പോലും 'പാല്‍'നിവേദിക്കുവാനായി ആരെങ്കിലും കൊണ്ടുവന്നാല്‍ അവരെ മടക്കരുത് എന്നാണ് ഇവിടുത്തെ നിയമം. 'പാല്‍' എപ്പോഴും ഇവിടെ നേദിക്കാം. വെണ്ണക്കണ്ണനായ അമ്പാടിപ്പൈതലിന്‍റെ പാലിനോടുള്ള പ്രിയം ഒന്നുവേറെ തന്നെയാണ് എന്ന് നിസ്സംശം പറയുന്നതാണ് ഇവിടുത്തെ ആചാരം.

ഉത്സവം

കുംഭമാസത്തിലെ വെളുത്ത ദ്വാദശി ആറാട്ടായി വരുന്ന രീതിയില്‍ എട്ടുദിവസം മുന്നേ ഉത്സവത്തിന് കൊടിയേറുന്നു. ഉത്സവത്തിന് മുന്നോടിയായി ദ്രവ്യകലശവും പഴയ ചിട്ടവട്ടങ്ങളോടുകൂടിത്തന്നെ ഉത്സവബലിയും ഇവിടെ നടന്നുവരുന്നുണ്ട്.

അഷ്ടമിരോഹിണി

ശ്രീകൃഷ്ണന്‍റെ ജന്മദിനമായ അഷ്ടമിരോഹിണി കൃത്യമായ താന്ത്രികക്രിയകളാലും പൂജകളാലും സമ്പന്നമാക്കിയാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്. ഭഗവാന്‍റെ ജനനം അര്‍ദ്ധരാത്രിയിലായിരുന്നല്ലോ? ആയതിനാല്‍ രാത്രി 12 മണിയായിട്ടെ ഇവിടെ അത്താഴപൂജ തുടങ്ങാറുള്ളൂ. ഭഗവാന്‍റെ ജന്മസമയം വരെ നാമജപങ്ങളാലും ഉപാസനകളാലും സാധകമാക്കികൊണ്ട് നില്‍ക്കുന്ന ഭക്തജനങ്ങള്‍ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാടായ 'നെയ്യപ്പം' പാതിരായ്ക്കാണ് ഭഗവാന് നിവേദിക്കുന്നത്.

പന്തല്‍ വൈദികന്‍, പറപ്പൂക്കര മന, കിഴക്കിനിയേടം, നന്തിക്കരനടുവം, രാപ്പാള്‍ നടുവം എന്നീ അഞ്ച് ബ്രാഹ്മണ കുടുംബങ്ങളാണ് ഈ ക്ഷേത്രത്തിന്‍റെ ഊരാണ്മക്കാര്‍. ഇവര്‍ക്ക് തന്നെയാണ് ക്ഷേത്രത്തിന്‍റെ താന്ത്രികസ്ഥാനവും. പന്തല്‍ വൈദികന്‍ ദാമോദര കൃഷ്ണന്‍ നമ്പൂതിരിയാണ് മേല്‍ശാന്തി.

മേല്‍ശാന്തിയുടെ ഫോണ്‍ നമ്പര്‍: 9447772025

ബാബുരാജ് പൊറത്തിശ്ശേരി
  9846025010