പുണ്യം തേടി പൂങ്കാവനത്തിലേക്ക് ... -ശബരിമല നിയുക്ത മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി

പുണ്യം തേടി പൂങ്കാവനത്തിലേക്ക് ... -ശബരിമല നിയുക്ത മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി

HIGHLIGHTS

വാസുപുരം ശാസ്താവിന് നെയ്യഭിഷേകം നടത്തി പൂജാകര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് തന്‍റെ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ റിംഗ് ചെയ്തുകൊണ്ടിരുന്നത്. പൂജാ വിധികള്‍ കഴിഞ്ഞ ശേഷം അദ്ദേഹം ഫോണ്‍ എടുത്തപ്പോഴാണ് ആ മഹാസൗഭാഗ്യം നിറഞ്ഞ വാര്‍ത്ത കാതുകളെ അവിശ്വസനീയമാക്കിയത,്'ശബരിമല മേല്‍ശാന്തിയായി നറുക്ക് വീണത് തനിക്കാണെന്ന്.' വാര്‍ത്ത കേട്ടപ്പോഴുണ്ടായ ആ ആത്മനിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.

 

ചാലക്കുടി, മറ്റത്തൂര്‍കുന്നില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള വാസുപുരം എന്ന ചെറുഗ്രാമം. അവിടെ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശാന്തിക്കാരനില്‍ നിന്നും ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആത്മാഭിലാഷം തേടിയുള്ള പുണ്യയാത്ര.

തൊരു മലയാളിയും വാനോളം സ്വപ്നം കാണുന്ന അതിമോഹന മുഹൂര്‍ത്തം.
അതെ.....

സാക്ഷാല്‍ ശബരിമല അയ്യപ്പന്‍ ഇ.ഡി. പ്രസാദ് നമ്പൂതിരി എന്ന നാല്‍പ്പത്തി ഏഴുകാരന് ആ മഹാ സൗഭാഗ്യം വാരിക്കോരി നല്‍കിയിരിക്കുന്നു.

ഈ വരുന്ന വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ ശബരിമലയിലെ മേല്‍ശാന്തിയായി,  പുറപ്പെടാ ശാന്തിയായി  ഒരു വര്‍ഷക്കാലത്തേക്ക് ഇ.ഡി. പ്രസാദ് നമ്പൂതിരി എന്ന നാട്ടുകാരുടെ പ്രസാദേട്ടന്‍ ശബരിമല മേല്‍ശാന്തിയായി നിയമിക്കപ്പെട്ടിരിക്കുന്നു. 
വാസുപുരം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശാന്തിക്കാരനായ അദ്ദേഹം മഹാപുണ്യം തേടി ശബരിമല എന്ന പൂങ്കാവനത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നു.

വാസുപുരം ശാസ്താവിന് നെയ്യഭിഷേകം നടത്തി പൂജാകര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് തന്‍റെ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ റിംഗ് ചെയ്തുകൊണ്ടിരുന്നത്. പൂജാ വിധികള്‍ കഴിഞ്ഞ ശേഷം അദ്ദേഹം ഫോണ്‍ എടുത്തപ്പോഴാണ് ആ മഹാസൗഭാഗ്യം നിറഞ്ഞ വാര്‍ത്ത കാതുകളെ അവിശ്വസനീയമാക്കിയത,്'ശബരിമല മേല്‍ശാന്തിയായി നറുക്ക് വീണത് തനിക്കാണെന്ന്.' വാര്‍ത്ത കേട്ടപ്പോഴുണ്ടായ ആ ആത്മനിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.

മൂന്നാം തവണയാണ് പ്രസാദ് മേല്‍ശാന്തി നിയമനത്തിനായി അപേക്ഷിക്കുന്നത്. ആദ്യ തവണ അമിതമായ ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ, ഭഗവാന്‍റെ കൃപാകടാക്ഷം ഉണ്ടായില്ല. അന്നു മാനസികമായി വല്ലാതെ അസ്വസ്ഥനായി. പിന്നെ രണ്ടാം തവണ പ്രതീക്ഷ കൈവിടാതെ അപേക്ഷ നല്‍കി. ഒന്നും സംഭവിച്ചില്ല. ഇത്തവണ ഒരു പ്രതീക്ഷയുമില്ലാതെയാണ് അപേക്ഷിച്ചത്.

അപ്പോള്‍ ഭഗവാന്‍ അനുഗ്രഹം ചൊരിഞ്ഞ് എന്നില്‍ പ്രസാദിച്ചു. അതില്‍നിന്നും ഒരു കാര്യം വ്യക്തമായി. ഭഗവാനെ നമ്മള്‍ സേവിക്കുമ്പോള്‍ ഒരു പ്രതീക്ഷയും വയ്ക്കാന്‍ പാടില്ലയെന്ന്. നമുക്ക് വേണ്ടത് എപ്പോള്‍ നമുക്ക് തരണമെന്ന് ഭഗവാനറിയാം. ഇതൊരു നിയോഗമായി മാത്രമെ കാണാന്‍ കഴിയുകയുള്ളൂ. ഓരോ തവണയും തന്നെക്കാള്‍ കഴിവും യോഗ്യതയുമുള്ള എത്രയോപേര്‍ ഭഗവത്തൃപ്പാദപൂജ ചെയ്ത് സായൂജ്യമടയാന്‍ കൊതിയോടെ കാത്തിരിക്കുന്നുണ്ടാകും.

അവരില്‍ നിന്നും ഭഗവാന്‍ തന്നെ തെരഞ്ഞെടുക്കുമ്പോള്‍ തന്നില്‍ അര്‍പ്പിക്കപ്പെടുന്നത് ഭഗവാനെ സേവിക്കാനുള്ള ഭക്തി മാത്രമല്ല, മുജ്ജന്മ സുകൃതം കൂടിയാണ്. അകമഴിഞ്ഞ നിറഭക്തി യുള്ളിടത്ത് ഭഗവത്സാമീപ്യം ഉണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

ആ പുണ്യം എനിക്ക് വീണു കിട്ടുമ്പോള്‍ 'ഞാന്‍ നീയാണ്. ഞാനും നീയും ഒന്നാണ്' എന്ന സങ്കല്‍പ്പം ഇവിടെ അന്വര്‍ത്ഥമാവുകയാണ്. ഇനിയുള്ള ഒരു വര്‍ഷം ഭഗവാനില്‍ സ്വയം അര്‍പ്പിക്കപ്പെട്ട് ആ പാദാരബിംബങ്ങളില്‍ പ്രണാമങ്ങളോടെ, ഒരു കുഞ്ഞുകുട്ടിയെ എന്ന പോലെ പരിപാലിച്ച് കുളിപ്പിച്ച്, അഭിഷേകങ്ങള്‍ കഴിച്ച്, ആടയാഭരണങ്ങളണിയിച്ച് ചൈതന്യവത്താക്കി ഇഷ്ടമുള്ള നിവേദ്യം നല്‍കി ഭഗവാനെ സംപ്രീതനാക്കി ഊട്ടി ഉറക്കാനുള്ള മഹാഭാഗ്യം തനിക്ക് കിട്ടിയപ്പോള്‍ മറ്റെന്താണ് ഈ ജന്മം ഇനി വേണ്ടത്? അതില്‍ കൂടുതല്‍ ഭഗവാന്‍ എന്താണിനി തരിക? 'ഈ ജന്മം ഞാന്‍ കൃതാര്‍ത്ഥനായി.' കളങ്കമില്ലാത്ത ഭക്തിയോടെ പ്രസാദ് നമ്പൂതിരി പറഞ്ഞു നിര്‍ത്തി.

ഇരുപതാം വയസ്സിലാണ് പ്രസാദ് നമ്പൂതിരി ക്ഷേത്ര പൂജകളില്‍ വ്യാപൃതനാകുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി കൊച്ചിന്‍ ദേവസ്വത്തിന്‍റെ പല ക്ഷേത്രങ്ങളിലും മാറിമാറി പൂജകള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ചു. ചോറ്റാനിക്കര അമ്പലത്തില്‍ മൂന്നു തവണ മേല്‍ശാന്തിയായിട്ടുണ്ട്. ആദ്യം രണ്ടായിരത്തി പതിനൊന്നില്‍ മേലേക്കാവില്‍ മേല്‍ശാന്തിയായി. തുടര്‍ന്ന് രണ്ടായിരത്തി പതിനേഴിലും കൊറോണാ ക്കാലമായ രണ്ടായിരത്തി ഇരുപതിലും മേല്‍ശാന്തിയായിരുന്നിട്ടുണ്ട.് ആറേശ്വരം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശാന്തിയായിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. മുഴുവന്‍ സമയവും ഭഗവാനില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
കൊടകര ഗവ: ബോയിസ് ഹൈസ്കൂളില്‍ നിന്നും  വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് പ്രീഡിഗ്രി എടുത്തു. മഹാരാജാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാതെ മുങ്ങി.

പിന്നെ ക്ഷേത്രപൂജകളില്‍ താല്പര്യം ഉണ്ടായി. അതുവരെ ക്ഷേത്രങ്ങളോടും ക്ഷേത്ര പൂജാദികളോടുമൊക്കെ വെറുപ്പായിരുന്ന പ്രസാദിന്‍റെ പെട്ടെന്നുള്ള മാറ്റം രക്ഷിതാക്കളെ അത്ഭുതപ്പെടുത്താതിരുന്നില്ല. പിന്നെ പൂജാദികര്‍മ്മങ്ങളില്‍ അതീവ താല്പര്യം കാട്ടിത്തുടങ്ങി. അങ്ങനെയാണ് ശാന്തിക്കാരനിലേക്കുള്ള പരകായപ്രവേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പരേതരുമായ മറ്റത്തൂര്‍കുന്ന് വാസുപുരം ഏറന്നൂര്‍മന ദാമോദരന്‍ നമ്പൂതിരിയുടേയും മരുതൂര്‍ മന ദേവസേനാ അന്തര്‍ജനത്തിന്‍റെയും രണ്ടു മക്കളില്‍ മൂത്തവനായി ജനിച്ച പ്രസാദിന്‍റെ സഹോദരി പ്രീതയാണ്. വിവാഹിതയായ പ്രീത വീട്ടമ്മയാണ്.

എപ്പോള്‍ ചങ്ങരംകുളം പെരുമ്പിള്ളി മനയില്‍ കുഷ്ണന്‍നമ്പൂതിരിയുടേയും ദേവകി അന്തര്‍ജനത്തിന്‍റേയും മകളായ മുപ്പത്തിയേഴുകാരി രജിലയാണ് പ്രസാദിന്‍റെ ഭാര്യ.
ആളൂര്‍ ആര്‍.എം.എച്ച്.എസ്. എസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അച്യുത് ദാമോദര്‍, സെന്‍റ് ജോസഫ് ഇ എം എച്ച് എസ് എസില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അനൂജ് കൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

ശ്രീകുമാര്‍ ഗുരുവായൂര്‍
(9447725649)