
കണ്ണനെ കൺനിറയെ കണ്ടു തൊഴുത് ഗവർണ്ണറും പത്നിയും
കേരള ഗവർണ്ണർ ശ്രീ.രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്നു രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പത്നി അനഘ ആർലേക്കർക്കൊപ്പം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ എത്തി. തുടർന്ന് അദ്ദേഹവും പത്നിയും തെക്കേ നടയിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് ഗവർണ്ണറെ സ്വീകരിച്ചു.
ആദ്യം കൊടിമര ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. തുടർന്ന് നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് ഗവർണ്ണർ പ്രാര്‍ത്ഥിച്ചു. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഗവർണർക്കും പത്നിക്കും നൽകി. തുടർന്ന് ഏഴരയോടെ ശ്രീവത്സത്തിലെത്തി അൽപ നേരം വിശ്രമിച്ച ശേഷമാണ് ഗവർണ്ണർ മടങ്ങിയത്. ദേവസ്വത്തിൻ്റെ ഉപഹാരമായി ഭഗവാൻ ശ്രീകൃഷ്ണനും രുക്മിണി ദേവീയുമൊത്തുള്ള ചുമർചിത്രവും നിലവിളക്കും ചെയർമാൻ ഡോ.വി.കെ.വിജയൻ സമ്മാനിച്ചു.
വരവേൽപ്പിന് നന്ദി പറഞ്ഞ ഗവർണർ ദേവസ്വം ചെയർമാനെയും മറ്റും രാജ്ഭവനിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടാണ് മടങ്ങിയത്. ഗവർണ്ണറായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗുരുവായൂരിലെത്തുന്നത്.